കണ്ണൂര്‍:യാത്ര ഹരമാക്കിയ ‘മല്ലു ട്രാവലര്‍’ എന്ന വ്ളോഗര്‍ വളരെ വ്യത്യസ്തമായ ഒരു അനുഭവ കഥയുമായാണ് ഇത്തവണ സബ്സ്ക്രൈബേഴ്സിന് മുന്നിലേക്ക് എത്തിയിരിക്കുന്നത്. കൊറോണ സ്ഥിരീകരിച്ച നിരവധി രാജ്യങ്ങളിലൂടെ സഞ്ചരിച്ച് തിരിച്ചെത്തിയതിനാല്‍ തന്നെ മല്ലു ട്രാവലറെന്ന് അറിയപ്പെടുന്ന മലയാളിയായ ഷാക്കിര്‍ സുബ്ഹാന് ഐസൊലേഷന്‍ വാര്‍ഡിലേക്കുള്ള വഴി തെളിയുകയായിരുന്നു. അസര്‍ ബൈജാനില് നിന്നും ദുബായ് വഴി കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെ തന്നെ തനിക്ക് ലഭിച്ചത് പ്രധാനമന്ത്രിക്ക് കിട്ടുന്നതുപോലൊരു വിഐപി ട്രീറ്റ്മെന്റാണെന്ന് ഷാക്കിര്‍ പറയുന്നു. കേരളത്തിലെ ആരോഗ്യ മേഖലയുടെ മികവും തന്റെ വ്ളോഗിലൂടെ ഷാക്കിര്‍ വിശദീകരിക്കുന്നു.
വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ കാത്തിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഏതൊക്കെ രാജ്യങ്ങളില്‍ പോയെന്ന് ചോദിച്ചു. മൊത്തം നാല് രാജ്യങ്ങളുടെ പേര് പറഞ്ഞതോടെ കൊറോണ ബാധിത മേഖലയില്‍ നിന്ന് എത്തിയതാണെന്ന് വ്യക്തമായി. അപ്പോള്‍ മുതല്‍ പ്രത്യേക പരിഗണനയാണ് ലഭിച്ചതെന്ന് ഷാക്കിര്‍ വിശദീകരിക്കുന്നു. പ്രത്യേക ചെക്കപ്പുണ്ട്, ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുമെന്ന അറിയിപ്പും കൂടി വന്നതോടെ എല്ലാം ശുഭം. വളരെ സന്തോഷത്തോടെ ഈ അനുഭവവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് വളരെ പോസിറ്റീവായി തന്നെ ഐസലൊഷേനെ സ്വീകരിക്കാന്‍ റെഡിയായി ഷാക്കിര്‍ പ്രത്യേക ആംബുലന്‍സില്‍ കയറി കണ്ണൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് തിരിച്ചു. ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തി ജനങ്ങളിലെത്തിക്കാനും ഈ വ്ളോഗര്‍ മറന്നില്ല.
എയര്‍പോര്‍ട്ടു മുതല്‍ ഐസൊലേഷന്‍ വാര്‍ഡിലെ തുടര്‍ ദിവസങ്ങളുമാണ് വ്ളോഗിലെ വിഷയം. ഇതോടൊപ്പം, കേരളത്തിലെ ജനങ്ങളും, കേരളത്തിലെ ആരോഗ്യവകുപ്പും എങ്ങനെയാണ് കൊറോണയെ നേരിടുന്നത് എന്നത് എല്ലാവരിലേക്കും എത്തിക്കുന്നത് കൂടിയാണ് ഈ വീഡിയോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക