പത്തനംതിട്ട: കൊവിഡ് 19 ഉയർത്തുന്ന ഭീഷണിയെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് കേരളം. അതിനിടയിലാണ് നിയമസാഭ സമ്മേളനത്തിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജ റാന്നി താലൂക്ക് ആശുപത്രിയിലെമെഡിക്കൽ സൂപ്രണ്ട് ഡോ.ശംഭുവിന്റെ പേര് പരാമർശിച്ചത്. മഹാവിപത്തിനെ പ്രതിരോധിക്കാനുള്ള കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം കുറിച്ചത് ഡോ.ശംഭുവാണെന്ന് ആരോഗ്യമന്ത്രി ചൂണ്ടികാട്ടി.
കൊവിഡ് 19 എന്ന മഹാമാരിയെ ആദ്യഘട്ടത്തില്‍ കേരളം അനായാസം അതിജയിച്ചതാണ്. വീണ്ടുമൊരു ഭീതിയുടെ സാഹചര്യമില്ലെന്ന് കരുതുമ്പോഴാണ് ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളടക്കമുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെയാണ് ഡോ.ശംഭുവെന്ന റാന്നി താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടിന് കേരളം നന്ദിപറയുന്നത്.
റാന്നി സ്വദേശികൾക്കും അവരോട് ഇടപെട്ടവർക്കും കൊവിഡ് ബാധയാകാമെന്ന സംശയം ആദ്യം മുന്നോട്ടുവച്ചത് ഡോ.ശംഭുവായിരുന്നു. പനി മാറാനായി റാന്നി താലൂക്ക് ആശുപത്രിയിലെത്തിയ രോഗിയോട് ഇടപെടുന്നതിനിടയിലാണ് കൊവിഡ് എന്ന സംശയം ശംഭുവിന് തോന്നിയത്. രോഗിയോട് വിദേശത്തെങ്ങാനും പോയിരുന്നോ എന്നതായിരുന്നു ഡോക്ടറും ആദ്യ ചോദ്യം. ഇല്ല എന്ന ഉത്തരത്തിൽ സാധാരണഗതിയിൽ ചോദ്യം അവസാനിക്കേണ്ടതായിരുന്നു. അങ്ങനെ അവസാനിച്ചിരുന്നെങ്കിൽ കേരളം മറ്റൊരു ഇറ്റലിയോ ചൈനയോ പോലെ കൊവിഡ് ബാധയുടെ പിടിയിലമരുമായിരുന്നു.
എന്നാൽ ഡോക്ടറുടെ രണ്ടാമത്തെ ചോദ്യം ഉടനെത്തി. സുഹൃത്തുക്കളോ അയൽക്കാരോ ബന്ധുക്കളോ അടുത്തറിയുന്ന ആരെങ്കിലുമോ വിദേശത്തുനിന്നും വന്നിട്ടുണ്ടോയെന്ന ചോദ്യത്തിന്റെ ഉത്തരം അക്ഷരാർത്ഥത്തിൽ കേരളത്തെ മഹാവിപത്തിൽനിന്നാണ് രക്ഷിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബം അയൽവക്കത്തുണ്ടെന്നും അവർ വീട്ടിൽ വന്ന് സൗഹൃദം പങ്കിട്ടിരുന്നെന്നുമായിരുന്നു രോഗിയുടെ മറുപടി. ഒരു നിമിഷം വൈകിയില്ല, ഡോ.ശംഭു ഉണർന്നു പ്രവർത്തിച്ചു.
രോഗിയെ തത്ക്ഷണം ഐസൊലേഷൻ വാര്‍ഡിലേക്ക് മാറ്റി. ഇറ്റലിയിൽ നിന്നെത്തിയവരെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാനുള്ള സംവിധാനവും ഡോക്ടർ തന്നെ മുന്‍കൈയെടുത്ത് തയ്യാറാക്കി. ഈ പരിശോധനയും ഡോക്ടറുടെ ഇടപെടലുമാണ് സത്യത്തിൽ കേരളത്തിന്റെ ണ്ടാം ഘട്ട കൊവിഡ് പ്രതിരോധപ്രവർത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഡോ.ശംഭുവിന്റെ ചോദ്യങ്ങളില്ലായിരുന്നെങ്കിൽ കേരളം എത്രമാത്രം കൊവിഡ് ബാധയിൽ അകപ്പെടുമായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് ആരോഗ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക