കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവ്. ഇയാളുമായി സമ്പർക്കം പുലർത്തിയ മൂന്ന് പേർക്കും രോഗ ബാധ കണ്ടെത്താനായില്ല. ജില്ലയിൽ നിന്നും ഇനി 17 പേരുടെ പരിശോധന ഫലം കൂടിയാണ് ലഭിക്കാനുള്ളത്.
ഇക്കഴിഞ്ഞ പന്ത്രണ്ടിനായിരുന്നു രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് ദുബായിൽ നിന്നെത്തിയ പെരിങ്ങോം സ്വദേശിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇയാളുടെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവാണ്. 48 മണിക്കൂറിന് ശേഷം വീണ്ടും ഇയാളുടെ സാമ്പിൾ പരിശോധനക്ക് അയക്കുമെന്നും ഇതിന്റെ ഫലം ലഭിച്ച ശേഷമെ രോഗം പൂർണമായി ഭേദമായെന്ന് ഉറപ്പിക്കാനാകൂവെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
ഇതിനൊപ്പം ഇയാളുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ നാല് പേരുടെ പരിശോധനാ ഫലവും പുറത്ത് വന്നിട്ടുണ്ട്. ഇതും നെഗറ്റീവാണ്. ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഇയാളുടെ ഭാര്യ, അമ്മ, പരിശോധന നടത്തിയ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ എന്നിവർക്കാണ് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. ഇയാളുടെ മകന്റെ പരിശോധന ഫലം നാളെ ലഭിക്കും.
ജില്ലയില്‍ കൊറോണ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധനക്കയച്ച 31 സാമ്പിളുകളുടെ ഫലമാണ് ഇന്ന് പുറത്ത് വന്നത്. ഇവയെല്ലാം നെഗറ്റീവ് ആണ്. 17 പേരുടെ ഫലം കൂടി ഇനി ലഭിക്കാനുണ്ട്. ആശുപത്രിയില്‍ 44 പേരും വീടുകളില്‍ 283 പേരുമുള്‍പ്പടെ ആകെ 327 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക