ന്യൂഡല്‍ഹി:മദ്ധ്യപ്രദേശില്‍ നിയമസഭയുടെ വിശ്വാസം ആര്‍ക്കാണെന്ന് തീരുമാനിക്കുന്നതില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, പതിനാറ് കോണ്‍ഗ്രസ് എം. എല്‍. എമാരെ ബന്ദികളാക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി.
മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനോട് അടിയന്തരമായി വിശ്വാസ വോട്ട് തേടാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വാദം കേട്ടത്.
ഈ എം. എല്‍. എമാര്‍ക്ക് സഭയില്‍ പോവുകയോ പോകാതിരിക്കുകയോ വിപ്പ് അനുസരിക്കുകയോ ചെയ്യാം. അതിന് അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ, അവരെ ബന്ദികളാക്കിയെന്ന് ആരോപണം ഉയരുമ്ബോള്‍, അവര്‍ സ്വതന്ത്രരാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. വിമത എം. എല്‍. എമാരെ കോടതിയില്‍ ഹാജരാക്കാമെന്ന ബി. ജെ. പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ്സിംഗ് ചൗഹാന്റെ അഭിഭാഷകന് മുഗള്‍ റോഹ്തഗിയുടെ നിര്‍ദ്ദേശം കോടതി തള്ളി. എം.എല്‍.എമാര്‍ തടങ്കലിലാണെന്ന ആശങ്ക ദൂരീകരിക്കയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
സ്വന്തം ഇഷ്ടപ്രകാരമാണ് ബംഗളുരുവില്‍ കഴിയുന്നതെന്ന് എം. എല്‍. എമാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൗഹാന്റെ അഭിഭാഷകന് വാദിച്ചു. അവരെ ബന്ദികളാക്കിയെന്നല്ല, അത്തരത്തിലുള്ള ആശങ്ക ദൂരീകരിക്കണമെന്നാണ് കോടതി പറയുന്നതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
എം. എല്‍.എമാര്‍ നേരിട്ട് ഹാജരായാല്‍ അവരുടെ രാജിക്കാര്യത്തില്‍ തീരുമാനം എടുക്കുമോ എന്ന് കോടതി മദ്ധ്യപ്രദേശ് സ്പീക്കറോട് ചോദിച്ചു. ഇക്കാര്യത്തില്‍ സ്പീക്കര്‍ ഉടന്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സ്പീക്കറുടെ വിവേചനാധികാരം വെട്ടിക്കുറയ്ക്കാന്‍ പറ്റില്ലെന്നായിരുന്നു സ്പീക്കറുടെ അഭിഭാഷകന്റെ മറുപടി. എം. എല്‍. എമാര്‍ സ്പീക്കര്‍ക്ക് മുമ്ബില്‍ നേരിട്ട് ഹാജരാകില്ലെന്നും അത് അവരുടെ സുരക്ഷിതത്വത്തെ ബാധിക്കുമെന്നും എം. എല്‍. എമാരുടെ അഭിഭാഷകന് ബോധിപ്പിച്ചു.
വാദം ഇന്ന് തുടരും.
കമല്‍നാഥിന് അധികാര ഭ്രാന്താണ്. വിശ്വാസ വോട്ട് വൈകിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ജനാധിപത്യത്തെയോ ഭരണഘടനയെയോ പറ്റി പറയാന്‍ കോണ്‍ഗ്രസിന് അവകാശമില്ല. അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ് ചെയ്തത് എല്ലാവര്ക്കും അറിയാമെന്നും റോഹ്ത്തഗി പറഞ്ഞു.
കോണ്‍ഗ്രസ് എം.എല്‍.എമാരെ തട്ടിക്കൊണ്ടു പോയ ശേഷം വിശ്വാസ വോട്ട് തേടണമെന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നതെന്ന് കോണ്‍ഗ്രസിന്റെ അഭിഭാഷകന് ദുഷ്യന്ത് ദവേ വാദിച്ചു. മസില്‍പവര്‍ കാട്ടി ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു. സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ഗവര്‍ണര്‍ ഏകപക്ഷീയമായി പ്രഖ്യാപിക്കുന്നു. ഇത് ഭരണഘടനാ വിരുദ്ധമാണ്. കേസ് ഭരണഘടന ബെഞ്ചിലേക്ക് വിടണം. ബെഞ്ചിന്റെ തീര്‍പ്പ് വരുന്നതുവരെ ഉത്തരവിറക്കരുതെന്നും ദവേ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക