ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി വ്യാഴാഴ്ച രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ പതിനൊന്നിനാകും സത്യപ്രതിജ്ഞ.
രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തത്. ഇതു സംബന്ധിച്ച് വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യപ്പെട്ട കെ.ടി.എസ്. തുളസി വിരമിച്ച ഒഴിവിലാണ് ജസ്റ്റീസ് ഗൊഗോയിയെ രാജ്യസഭാംഗമാക്കിയത്.
ആസാം മുന്‍ മുഖ്യമന്ത്രി കേശബ് ചന്ദ്ര ഗൊഗോയിയുടെ മകനാണ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്. 2018 ഒക്ടോബര്‍ മൂന്നു മുതല്‍ 2019 നവംബര്‍ 17 വരെ ഇദ്ദേഹം സുപ്രീംകോടതി ചീഫ് ജസ്റ്റീസായി പ്രവര്‍ത്തിച്ചു.
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് 2019 നവംബര്‍ ഒന്‍പതിന് അയോധ്യ കേസില്‍ സുപ്രധാന വിധി പ്രഖ്യാപിച്ചത്. റഫാല്‍ ഇടപാടില്‍ വിധി പ്രഖ്യാപിച്ചതും ഇദ്ദേഹം അധ്യക്ഷനായ ബെഞ്ചായിരുന്നു.
ഗൊഗോയ് അടക്കം നാലു മുതിര്‍ന്ന ജഡ്ജിമാര്‍ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരേ വാര്‍ത്താസമ്മേളനം നടത്തിയത് വന്‍ വിവാദമുയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക