ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കി. മാര്‍ച്ച്
22 മുതല്‍ 29 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. യാത്രാവിമാനങ്ങള്‍ക്കാണ് നിരോധനം ബാധകം.
രാജ്യത്ത് പത്തുവയസില്‍താഴെയുള്ള കുട്ടികളും 65 വയസിന് മേലെയുള്ളവരും പുറത്തിറങ്ങരുതെന്നും വീടുകളില്‍ തന്നെ തുടരണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ജോലിക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഗ്രൂപ്പ് ബി, സി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ 50 ശതമാനം പേര് എല്ലാദിവസവും ഓഫീസില്‍ എത്തണം. പകുതി ജീവനക്കാര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്താല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ജീവനക്കാരുടെ സമയക്രമത്തില്‍ മാറ്റം വരുത്തുമെന്നും കേന്ദ്രം വ്യക്തമാക്കി.
അതേസമയം രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. പഞ്ചാബ് സ്വദേശിയായ എഴുപതുകാരനാണ് മരിച്ചത്. ജര്‍മ്മനിയില്‍ നിന്ന് ഇറ്റലി വഴി ഡല്‍ഹിയിലെത്തിയ ആളാണ് മരിച്ചത്. രാജ്യത്ത് 169 പേരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. പുതുതായി 18 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക