ദുബൈ: കോവിഡ് 19 ലക്ഷണമുള്ളവര്‍ 14 ദിവസത്തെ ക്വാറന്റൈൻ ലംഘിച്ചാല്‍ കനത്ത പിഴയും അഞ്ച് വര്‍ഷം തടവും അനുഭവിക്കേണ്ടി വരുമെന്ന് ജുഡീഷ്യല്‍ അധികൃതര്‍. ഭീതിജനകമാം വിധം കൊറോണ വൈറസ് വ്യാപനം ലോകത്ത് തുടരുകയും പൊതുജനങ്ങളില്‍ ആശങ്ക പരക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ 14 ദിവസം നിര്‍ബന്ധമായും ക്വാറന്റൈൻ നിര്ദേശിക്കപ്പെട്ടവര് അത് പാലക്കണം.
മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് യു.എ.ഇ അറ്റോര്‍ണി ജനറല്‍ ഹമദ് സൈഫ് അല്‍ ഷംസി മുന്നറിയിപ്പ് നല്കി. സമൂഹത്തിലെ മറ്റുള്ളവരുടെ ആരോഗ്യവും സുരക്ഷയും കൂടി അപകടത്തിലാക്കുന്നതിനാല്‍ മറ്റുള്ളവരുമായി സമ്ബര്‍ക്കം പുലര്‍ത്തുന്നത് നിയമലംഘനമാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.
2014 ലെ 14ാം നമ്ബര്‍ ഫെഡറല്‍ നിയമപ്രകാരം പിഴയും തടവും ഉള്‍പ്പെടുന്ന ശിക്ഷക്ക് വിധേയമാക്കാം. സാംക്രമിക രോഗമുള്ളവര്‍ മനപൂര്‍വം വൈറസ് പടര്‍ത്തിയാല്‍ അഞ്ചുവര്‍ഷം വരെ തടവും 50,000 മുതല്‍ ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. കുറ്റം ആവര്‍ത്തിക്കുന്ന പക്ഷം ശിക്ഷ ഇരട്ടിയാക്കും.
രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരും രോഗത്തെ കുറിച്ച് വ്യക്തമായി അറിയുന്നവരും ആവശ്യമായ മെഡിക്കല്‍ പരിരക്ഷകള്‍ സ്വീകരിക്കാതെയും അനുമതിയില്ലാതെയും രാജ്യത്തേക്ക് യാത്ര ചെയ്യുന്ന പക്ഷം മൂന്ന് വര്‍ഷം വരെ തടവും അല്ലെങ്കില്‍ 10,000 മുതല്‍ 50,000 ദിര്‍ഹം വരെ പിഴയും ഇൗടാക്കും. രാജ്യത്ത് എത്തിച്ചേരുന്നവര്‍ രോഗബാധിതരാണെങ്കില്‍ നിയമപ്രകാരം അധികാരികളെ അറിയിക്കണം. അല്ലെങ്കില്‍ അവരെ പ്രോസിക്യൂട്ട് ചെയ്യാമെന്നും നിയമം അനുശാസിക്കുന്നുണ്ട്. സാംക്രമികരോഗം മൂലമുള്ള സംശയകരമായ കേസുകളോ മരണങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ അവ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യല്‍ ജീവനക്കാരുടെ ബാധ്യതയാണെന്നും നിയമം അനുശാസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക