രാജ്യത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അത് തടയുന്നതിനു വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനത കർഫ്യൂവിന് ആഹ്വാനം ചെയ്തത്. ഇതിൻറെ ഭാഗമായി വൈകുന്നേരം ആരോഗ്യപ്രവർത്തകരെ കൈകൊട്ടി അഭിനന്ദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കൈകൊട്ടുന്നതിലൂടെ കൊറോണ വൈറസിന്റെ വ്യാപനം തടയാം എന്ന തരത്തിലുള്ള പ്രചരണങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ.ജനത കർഫ്യൂവിന്റെ ഭാഗമായി കൈകൊട്ടുന്നത് എന്തിനാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ.
കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിനിടയിലും രാപ്പകലില്ലാതെ ജോലി ചെയ്യുന്നവരെ ആദരിക്കുന്നതിനു വേണ്ടിയാണ് കൈകൊട്ടുന്നതെന്ന് പ്രസ് ഇൻഫർ മേഷൻ ബ്യൂറോ വ്യക്തമാക്കുന്നു. അതല്ലാതെ കൈകൊട്ടുന്നതു കൊണ്ട് വൈറസിനെ കൊല്ലാൻ കഴിയില്ലെന്നും ഇതാണ് യാഥാർഥ്യമെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കുന്നു.
മാർച്ച് 22ആയ ഇന്ന് ചന്ദ്രനില്ല. ഇരുട്ട് കൂടുതലായിരിക്കും. ബാക്ടീരിയ പോലുള്ളവയും ദുഷ്ട ശക്തികളും ഈ ദിവസങ്ങളിൽ അങ്ങേയറ്റം ശക്തരാകും. 190 കോടി ജനങ്ങൾ ഒന്നിച്ച് കൈയ്യടിക്കുമ്പോള്‍ കൂടുതൽ വൈബ്രേഷൻ രൂപപ്പെടുകയും അതിലൂടെ വൈറസിന് അതിന്റെ ശക്തി നഷ്ടമാവുകയും ചെയ്യും- എന്ന തരത്തിലാണ് വ്യാജ സന്ദേശങ്ങൾ പ്രചരിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക