കുറവിലങ്ങാട്:സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്തതിന്റെ പേരില്‍ ഇറ്റലിയില്‍ എം.ബി.ബി.എസ് പഠനം നടത്തുന്ന മകളെ കൂട്ടിക്കൊണ്ടുവന്ന പിതാവിനെതിരേ പോലീസ് കേസെടുത്തു. ഇയാള്‍ ജോലി ചെയ്യുന്ന കടപ്പൂര് വട്ടുകളത്തെ കള്ളുഷാപ്പ് അടപ്പിക്കുകയും ചെയ്തു. കള്ള് ഷാപ്പില് വില്പന നടത്തുന്നതിനിടയില്‍ അഞ്ചിലധികം പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായും ഇവരെ കണ്ടെത്താനായി അന്വേഷണം നടത്തിവരുന്നതായി കുറവിലങ്ങാട് എസ്.ഐ: ടി.എന്‍ ദീപു അറിയിച്ചു.
കാണക്കാരി കടപ്പൂര് സ്വദേശിയായ മധ്യവയസ്കന്റെ മകള്‍ ഇറ്റലിയില്‍ എം.ബി.ബി.എസ്. പഠനം നടത്തിവരികയാണ്. കോവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച രാവിലെ 8.30-നു നെടുമ്പാശേരിയിലെത്തിയ മകളെ പിതാവ് വാഹനത്തില്‍ കൂട്ടിക്കൊണ്ടുവന്നു. വിദേശത്തുനിന്നെത്തുന്നവര്‍ പൊതുസമ്പര്‍ക്കം നടത്താതെ 14 ദിവസം വീടുകളില്‍ സ്വയം നിരീക്ഷണത്തിലിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെ, വിദ്യാര്‍ഥിയുടെ പിതാവ് വ്യാഴാഴ്ച വൈകിട്ട് വീടിനു സമീപത്തുള്ള കള്ള്ഷാപ്പില് ജോലിക്കെത്തി.
തുടർന്ന് നാട്ടുകാര്‍ പരാതിപ്പെട്ടതോടെ ഇന്നലെ കുറവിലങ്ങാട് പോലീസ് കേസെടുക്കുകയായിരുന്നു. അതേസമയം 14 ദിവസത്തിനുശേഷമേ കളള് ഷാപ്പ് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയുളളുവെന്നും പിതാവിന്റെ പേരില്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചേര്‍ത്താണു കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ഇറ്റലിയില്‍ നിന്നെത്തിയ മകള്‍ക്കും പിതാവിനും രോഗലക്ഷണം ഇല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതരും പോലീസും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക