മഞ്ചേരി : കേരളത്തിലേക്കുള്ള വഴിയിൽ നേരിടേണ്ടിവന്ന ദുരിതങ്ങൾ വിവരിക്കുകയാണ് ഡ്രൈവർ കണ്ണൂർ ഇരിട്ടി സ്വദേശി ബെന്നിയും സുഹൃത്ത് ജസ്ബിനും.
നാഗ്പുരിൽനിന്നു പുറപ്പെട്ട ലോറി അഞ്ചാം ദിവസം, ഇന്നലെ പുലർച്ചെ ആണ് മഞ്ചേരിയിൽ എത്തിയത്. ലോറിയിൽ 25 ടൺ അരിയുണ്ട്. 25 കിലോ വീതമുള്ള ആയിരം ബാഗ് അരി. 3 ദിവസംകൊണ്ട് എത്തിക്കണമെന്നു പറഞ്ഞാണ് ലോഡ് കയറ്റിയതെന്നു പറയുന്നു. തെലങ്കാന അതിർത്തിയിൽ തടഞ്ഞു.
തെലങ്കാന ഒഴിവാക്കി കർണാടകയിലേക്കു കടന്നു. ബീജാപുർ, ഹുബ്ലി വഴി മംഗളൂരു എത്തി.ചില ജില്ലാ അതിർത്തികളിൽ കാര്യം പറഞ്ഞു മനസ്സിലാക്കും മുൻപ് അടി വീഴും. മൂന്നിടത്തുനിന്ന് അടി കിട്ടിയെന്നു ബെന്നി പറയുന്നു. ചില സ്ഥലത്ത് പിഴ നൽകിയാൽ വിടും. മഹാരാഷ്ട്ര അതിർത്തി കടത്തി വിടാനുള്ള കാർഡിനു നൽകിയത് 300 രൂപ.
പൊലീസിന്റെ ചോദ്യം ചെയ്യലും അതിർത്തികളിലെ പരിശോധനകളും തല്ലും എല്ലാം കഴിഞ്ഞു 1700 കിലോമീറ്റർ താണ്ടി അരിയുമായി എത്തിയ ചരക്കു ലോറി നാട്ടിലെത്തിയപ്പോൾ ലോക്ഡൗണിൽ കുടുങ്ങി. ഒരു പകൽ മുഴുവൻ മഞ്ചേരി ചെരണിയിൽ നിർത്തിയിട്ട ശേഷം വൈകിട്ടാണ് ലോഡ് ഇറക്കാനായത്.
പൊലീസ് താൽക്കാലികമായി ഉണ്ടാക്കിയതാണ് കാർഡ്. ഭക്ഷണം കിട്ടാനില്ല. ദുരിത വഴി പിന്നിട്ട് നാട്ടിൽ എത്തിയപ്പോൾ ലക്ഷ്യ സ്ഥാനമായ മഞ്ചേരി എത്തിയപ്പോൾ അതിലും വലിയ ദുരിതം. ബിൽ അഡ്രസ് പറഞ്ഞപ്പോൾ ആ പേരിൽ ഒരു സ്ഥാപനം ഇല്ല.
ഫോണിൽ വിളിച്ചപ്പോൾ ജീവനക്കാർ ഇല്ലെന്നും കട തുറക്കില്ലെന്നും പറഞ്ഞു. വീട്ടിൽനിന്നു പോന്നിട്ട് ദിവസങ്ങൾ ആയി. എല്ലാവരും വീടുകളിൽ കഴിയുമ്പോൾ ഞങ്ങൾക്കും ആഗ്രഹമുണ്ട്. ഞങ്ങൾ വിട്ടു നിന്നാൽ അന്നം മുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക