തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ ക്യൂബന്‍ സഹായം തേടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ക്യൂബയില്‍ നിന്നുള്ള മരുന്ന് കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന കാര്യം ഇന്നത്തെ അവലോകന യോഗത്തില്‍ ചര്‍ച്ചയായി എന്ന് മുഖ്യമന്ത്രി തന്നെയാണ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി,
ചൈനയിലെ വുഹാനില്‍നിന്നു പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 പിടിച്ചുകെട്ടാന്‍ ചൈന ഏറ്റവും കൂടുതല്‍ ആശ്രയിച്ചതും ക്യൂബയില്‍നിന്നുള്ള ആന്റി വൈറല്‍ മരുന്നായ ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബി എന്ന അത്ഭുത മരുന്നാണ്. എന്നാല്‍, ഇത് സംസ്ഥാനത്ത് ഉപയോഗിക്കണമെങ്കില്‍ ഡ്രഗ് കണ്‍ട്രോളറുടെ അനുമതി വാങ്ങേണ്ടതുണ്. റാപ്പിഡ് ടെസ്റ്റിനുള്ള അനുമതിയായിട്ടുണ്ട് എന്നും അതിന്റെ നടപടി പൂര്ണമായാല് ഉടനെ പരിശോധന തുടങ്ങും എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡെങ്കു വൈറസിനെ പ്രതിരോധിക്കാന്‍ 1981-ലാണ് ക്യൂബ ആദ്യമായി ഈ മരുന്ന് വികസിപ്പിക്കുന്നത്. കൊറോണ വൈറസിന്റെ സ്വഭാവസവിശേഷതകളുമായി സാമ്യമുള്ള വൈറസുകളെ ചെറുക്കാന്‍ ഇന്റര്‍ഫെറോണ്‍ 2ബി ഫലപ്രദമാണെന്നു മുന്‍പ് കണ്ടെത്തിയിരുന്നു. രോഗികളില്‍ വൈറസ് ബാധ ത്വരിതപ്പെടാതിരിക്കാനും ഗുരുതരമാകാതിരിക്കാനും മരണപ്പെടാതിരിക്കാനും ഈ മരുന്ന് ഉപയോഗിക്കാനാവുമെന്ന് ക്യൂബന്‍ ജൈവസാങ്കേതിക വിദഗ്ധയായ ഡോ. ലൂയിസ് ഹെരേരാ മാര്‍ട്ടിനസ് വിശദീകരിക്കുന്നു.
കോവിഡ് 19 പിടിച്ചുകെട്ടാന്‍ ചൈന ഏറ്റവും കൂടുതല്‍ ആശ്രയിച്ചതും ക്യൂബയില്‍നിന്നുള്ള ആന്റി വൈറല്‍ മരുന്നായ ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബി തന്നെ. ക്യൂബയും ചൈനയും സംയുക്തമായി 2003 മുതല്‍ ചൈനയില്‍തന്നെ നിര്‍മ്മിച്ചിരുന്ന ഈ മരുന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന് കോവിഡ് ചികിത്സയ്ക്കായി തിരഞ്ഞെടുത്ത 30 മരുന്നുകളില്‍ ഉള്‍പ്പെട്ടിരുന്നു.
ക്യൂബന്‍ വിപ്ലവ നേതാവായിരുന്ന ഫിദല്‍ കാസ്ട്രോയുടെ ഉയര്‍ന്ന ശാസ്ത്രബോധമാണ് ഇന്ന് മാരക വൈറസിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ സഹായകമാകുന്നത്. വൈദ്യശാസ്ത്ര മേഖലയില്‍ ഗവേഷണവും ഈ മേഖലയില്‍ തന്നെ മാനവ വിഭവശേഷിയുടെ കയറ്റുമതിയും ആയിരുന്നു കാസ്ട്രോ ലക്ഷ്യംവെച്ചത്. അമേരിക്കന്‍ ഗവേഷകര്‍ പോലും ശത്രുരാജ്യമായ ക്യൂബയില്‍ എത്താന്‍ കൊതിച്ച നാളുകളായിരുന്നു അത്. എന്നാല്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത അതിന് അനുവദിച്ചിരുന്നില്ല. എന്നാല്‍, ചെറിയൊരു അവസരം ലഭിച്ചപ്പോള്‍ അത് മിടുക്കനായ ഒരു ഗവേഷകന് ഉപയോഗിക്കുകയും കാസ്ട്രേയെ നേരിട്ട് കാണുകയുമായിരുന്നു.
എലികളിലെ ട്യൂമറിനെ ചെറുക്കുന്ന ലിംഫോസൈറ്റുകളെ (ശരീരത്തിനു പ്രതിരോധ ശേഷി നല്കുന്ന ശ്വേത രക്താണുക്കള്‍) ഉത്തേജിപ്പിക്കാന്‍ ഇന്റര്‍ഫെറോണിന് സാധിക്കുമെന്ന് ഇയോണ്‍ ഗ്രെസര്‍ എന്ന യുഎസ് ഗവേഷകന് 1960ല്‍ കണ്ടെത്തി. ഒരു ദശാബ്ദത്തിനപ്പുറം, 1970ല്‍ ഇയോണിന്റെ ഗവേഷണത്തുടര്‍ച്ച യുഎസ് കാന്‍സര്‍ വിദഗ്ധനായ റാന്‍ഡോള്‍ഫ് ക്ലാര്‍ക്ക് ലീ ഏറ്റെടുത്തു. ആയിടയ്ക്കാണ് ക്യൂബയുമായുള്ള ബന്ധം യുഎസ് പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ശക്തമാക്കിയത്. അതൊരു മികച്ച അവസരമായി കണ്ട് റാന്‍ഡോള്‍ഫ് നേരെ ക്യൂബയിലെത്തി, ഫിഡല്‍ കാസ്ട്രോയെ കണ്ടു. അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാകുന്ന മരുന്നാണ് ഇന്റര്‍ഫെറോണെന്ന കാര്യം കാസ്ട്രോയെ വിശദമായി ധരിപ്പിച്ചത് റാന്‍ഡോള്‍ഫായിരുന്നു.
കാസ്ട്രോ നിയോഗിച്ച ഗവേഷകര്‍ റാന്‍ഡോള്‍ഫിന്റെ ലബോറട്ടറിയില്‍ സമയം ചെലവിട്ട് അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. 1981 മാര്‍ച്ചില്‍ ആറ് ക്യൂബന്‍ ഗവേഷകര്‍ 12 ദിവസം ഫിന്‍ലന്‍ഡിലെ ഡോക്ടറായ കേരി കാന്റെലിനോടൊപ്പം വിദഗ്ധ പഠനത്തിനു പോയി. കേരിയാണ് 1970ല്‍ ആദ്യമായി മനുഷ്യ കോശങ്ങളില്‍ നിന്ന് ഇന്റര്‍ഫെറോണ്‍ വേര്‍തിരിച്ചെടുത്തത്. ഇതിന് അദ്ദേഹം പേറ്റന്റെടുത്തതുമില്ല. ലോകം മുഴുവന്‍ ഇന്റര്‍ഫെറോണിന്റെ ഉല്പാദനത്തിനു പലതരം ഗവേഷണങ്ങള്‍ ശക്തമായതും അതിനാലാണ്.
വന്‍തോതില്‍ ഇന്റര്‍ഫെറോണ്‍ ഉല്പാദിപ്പിക്കാനുള്ള സാങ്കേതികത പഠിച്ചാണ് 12 ക്യൂബന്‍ ഗവേഷകരും ഫിന്‍ലന്‍ഡ് വിട്ടത്.ക്യൂബയിലെത്തി 45 ദിവസത്തിനകം പ്രാദേശിക സാങ്കേതികതയില്‍ വേര്‍തിരിച്ചെടുത്ത ആദ്യ ബാച്ച് ഇന്റര്‍ഫെറോണ്‍ ഗവേഷകര്‍ പുറത്തെത്തിച്ചു. ഫിന്‍ലന്‍ഡില്‍ ലാബ് പരിശോധനയിലൂടെ അതിന്റെ ഗുണമേന്മ ഉറപ്പുവരുത്തുകയും ചെയ്തു. പിന്നീട് പല രാജ്യങ്ങളിലെയും ആരോഗ്യ ദൗത്യങ്ങളിലും സ്വന്തം രാജ്യത്ത് തന്നെയും ക്യൂബ ഈമരുന്ന് ഉപയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക