ടെൽ അവീവ്: ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം നടന്നതായി റിപ്പോർട്ട്. ഗസ്സ മുനമ്പിൽ നിന്ന് ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് അവകാശപ്പെട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിന്റെ പലയിടങ്ങളിലും ഇസ്രായേൽ സൈന്യം അപായ സൈറൺ മുഴക്കി.
മാസങ്ങൾക്ക് ശേഷം ആദ്യമായാണ് ഗസ്സയിൽ നിന്ന് റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസ് അവകാശപ്പെടുന്നതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സാധാരണക്കാരായ ജനങ്ങൾക്ക് നേരെയുള്ള സയണിസ്റ്റ് കൂട്ടക്കൊലക്ക് മറുപടിയായിട്ടാണ് റോക്കറ്റുകൾ വിക്ഷേപിച്ചതെന്ന് അൽ ഖസ്സാം ബ്രിഗേഡ്സ് ടെലിഗ്രാം ചാനലിലൂടെ അറിയിച്ചു.
ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 80 ലേറെ പലസ്തീൻ പൗരന്മാരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിയ ആക്രമണത്തിൽ 35,984 പലസ്തീൻ പൗരന്മാർ കൊല്ലപ്പെടുകയും 80,643 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ 1139 പേരാണ് ഇസ്രയേലിൽ കൊല്ലപ്പെട്ടത്.
ജബൈല ക്യാമ്പിലെ ഇസ്രയേലി സൈനികരെ പിടികൂടുകയും കൊല്ലുകയും ചെയ്തെന്ന് ഹമാസ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ അവകാശവാദം ഇസ്രയേൽ മിലിറ്ററി തള്ളിയിരുന്നു. ഇതിനിടെ ഈജിപ്തിൽ നിന്ന് സാധനങ്ങളുമായി നാല് ട്രക്കുകൾ ഗാസയിലേക്ക് പ്രവേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക