തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം തുഗ്ലക്ക് പരിഷ്ക്കാരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വന്‍സാമൂഹ്യ പ്രത്യാഘാതം ഉണ്ടാക്കുന്ന ഈ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാ വശങ്ങളും ആലോചിച്ചിട്ടാണോ സര്‍ക്കാര്‍ ഈ തീരുമാനമെടുത്തതെന്ന് അറിയില്ല. ആഴത്തിലുള്ള പ്രത്യാഘാതമാണ് ഇത് സമൂഹത്തിലുണ്ടാക്കുക. മദ്യം മരുന്നല്ല എന്നതാണ് ഒന്നാമത്തെ കാര്യം. അതുകൊണ്ടുതന്നെ മദ്യത്തെ മരുന്നായി നിര്‍ദ്ദേശിച്ച് കുറിപ്പടി എഴുതാന്‍ ഡോകര്‍മാരെ അവരുടെ വൈദ്യശാസ്ത്രപരമായ ധാര്‍മ്മികത അനുവദിക്കില്ല. മെഡിക്കല്‍ എത്തിക്സിന് ചേരാത്ത പ്രവൃത്തി ചെയ്യാന്‍ ഡോക്ടര്‍മാരെ നിര്‍ബന്ധിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മദ്യം ആവശ്യമുള്ളവര്‍ ഒപി ടിക്കറ്റെടുത്ത് പരിശോധനയ്ക്ക് വിധേയരായി ഡോക്ടറുടെ കുറിപ്പ് വാങ്ങണമെന്നാണ് ഉത്തരവ്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ തകിടം മറിയ്ക്കും. .
ഈ തീരുമാനത്തിനെതിരെ ഡോക്ടര്‍മാരുടെ സമൂഹം ഉയര്‍ത്തുന്ന പ്രതിഷേധം സര്‍ക്കാര്‍ കാണാതെ പോകരുത്. മദ്യം വില്‍ക്കുന്നതിനുള്ള ഏജന്റുമാരായി ഡോക്ടര്‍മാരെ തരം താഴ്ത്തുന്നത് ശരിയല്ല. വന്‍തോതിലുള്ള അഴിമതിക്കും ഉത്തരവ് വഴിവയ്ക്കുമെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക