ബ്ലസി സംവിധാനം ചെയ്യുന്ന ‘ആടു ജീവിതം’ സിനിമയുടെ അണിയറ പ്രവർത്തകർ ജോർദ്ദാനിൽ കുടുങ്ങിപ്പോയെന്ന വാർത്തയ്ക്കു പിന്നാലെ ഫേസ്ബുക്കിൽ വിവരങ്ങൾ പങ്കുവച്ച് നടൻ പൃഥ്വിരാജ്. നിലവിലെ സാഹചര്യത്തിൽ ഷൂട്ടിംഗ് നിർത്തിവച്ചിരിക്കുകയാണെന്നും അണിയറപ്രവർത്തകരെല്ലാം സുരക്ഷിതരാണെന്നും പൃഥ്വി വ്യക്തമാക്കുന്നു.
58 അംഗങ്ങളുള്ള ഞങ്ങളുടെ സംഘത്തെ നാട്ടിലേക്ക് മടക്കി എത്തിക്കുകയെന്നത് സർക്കാരിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ പരിഗണനാ വിഷയമല്ലെന്ന് അറിയാമെന്നും പൃഥ്വി പറയുന്നു. ലോകമെമ്പാടും ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നത്. ഉചിതമായ സമയവും അവസരവും എത്തുമ്പോൾ ഞങ്ങൾക്കും ഇന്ത്യയിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയും താരം പങ്കുവയ്ക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ സ്വതന്ത്ര പരിഭാഷ ഇങ്ങനെ;
എല്ലാവർക്കും നമസ്ക്കാരം. ഈ ദുഷ്കരമായ കാലഘട്ടത്തിൽ നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ഈ മാസം 24-ന് ആടുജീവത്തിന്റെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചു. പിന്നീട് വാഡി റം മരുഭൂമിയിൽ ഞങ്ങൾ സുരക്ഷിതരാണെന്നു വിലയിരുത്തിയ ജോർദ്ദാൻ അധികൃതർ വീണ്ടും ഷൂട്ടിംഗ് തുടരാൻ അനുവദിച്ചു.
എന്നാൽ ഏറെ താമസിയാതെ തന്നെ മുൻകരുതൽ നടപടികളുടെ ഭാഗമായി ഈ മാസം 27 മുതൽ ഷൂട്ടിംഗം നടത്താനുള്ള അനുമതി റദ്ദാക്കി. ഇതേത്തുടർന്ന് വാദി റാം മരുഭൂമിയിലെ ക്യാമ്പിലാണ് ഞങ്ങളുടെ താമസം. നിലവിലെ സാഹചര്യത്തിൽ ചിത്രീകരണം പുനരാരംഭിക്കാൻ ഉടൻ അനുമതി ലഭിക്കില്ലെന്നും ഉടൻ ഇന്ത്യയിലേക്ക് മടങ്ങുകയാണ് ഏക പോംവഴിയെന്നും അധികൃതർ ഞങ്ങളോട് പറഞ്ഞു.
ഏപ്രിൽ രണ്ടാം വാരം വരെ വാദി റമിൽ താമസിക്കാക്കാനാണ് ഞങ്ങൾ ശരിക്കും തീരുമാനിച്ചിരുന്നത്. അതുകൊണ്ടു തന്നെ സമീപഭാവിയിൽ ഭക്ഷണ സാധനങ്ങൾക്ക് ദൗലഭ്യം അനുഭവപ്പെട്ടേക്കാം. അതുകഴിഞ്ഞാൽ എന്തു ചെയ്യുമെന്ന് അറിയില്ല.
ഞങ്ങൾക്കൊപ്പം ഒരു ഡോക്ടറും ഉണ്ട്. അദ്ദേഹം ഓരോ 72 മണിക്കൂറിലും സംഘാംഗങ്ങളെ പരിശോധിക്കുന്നുണ്ട്. ഇതുകൂടാതെ ജോർദ്ദാൻ നിയോഗിച്ചിട്ടുള്ള സർക്കാർ ഡോക്ടറും പരിശോധന നടത്തുന്നുണ്ട്.
നിലവിൽ ലോകത്താകമാനം നിലനിൽക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഞങ്ങളുടെ സംഘത്തിലുള്ള 58 പേരുടെ കാര്യം പരിഗണനാ വിഷയമെ അല്ലെന്നറിയാം. എന്നാൽ ബന്ധപ്പെട്ട എല്ലാവരേയും നിലവിലെ സാഹചര്യത്തെക്കുറിച്ച് അറിയിക്കേണ്ടത് ഞങ്ങളുടെ കടമയാണെന്ന് തോന്നി.
ലോകമെമ്പാടും ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നത്. ഉചിതമായ സമയവും അവസരവും എത്തുമ്പോൾ ഞങ്ങൾക്കും ഇന്ത്യയിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
അതുവരെ, നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഒപ്പം ജീവിതം സാധാരണ നിലയിലാകുമെന്ന് കൂട്ടായി പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം.
ചിയേഴ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക