ലോകാരോഗ്യ സംഘടനയെ ഭീഷണിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ചൈനയോട് ഡബ്ല്യു.എച്ച്.ഒ ക്ക് പക്ഷപാതമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ആരോപിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടനക്ക് ഫണ്ട് നല്‍കില്ലെന്ന നിലപാടിലാണ് ട്രംപ്.
ചൈനീസ് കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ ശരിയല്ലെന്ന് പറഞ്ഞാണ് ട്രംപ് ലോകാരോഗ്യ സംഘടനക്ക് ഫണ്ട് നല്‍കുന്നത് നിര്‍ത്താന്‍ പോവുകയാണെന്ന് ഭീഷണിപ്പെടുത്തിയത്. ലോകാരോഗ്യ സംഘടനക്കെതിരെ നേരത്തെയും ട്രംപ് വിമര്‍ശനം ഉന്നയിച്ചിരുന്നു. കോവിഡ് മരണനിരക്ക് ഡബ്ല്യു.എച്ച്.ഒ പെരുപ്പിച്ച് കാണിക്കുകയാണെന്നായിരുന്നു ആരോപണം. ലോകാരോഗ്യ സംഘടനക്ക് ഏറ്റവും കൂടുതല്‍ ഫണ്ട് ലഭിക്കുന്നത് അമേരിക്കയില്‍ നിന്നാണെന്നും എന്നാല്‍ അവര്‍ പല കാര്യത്തിലും തെറ്റായ നയമാണ് സ്വീകരിക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി.
ഇതിനിടെ കോവിഡിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ ലോക്ക് ഡൗണ്‍ പൂര്‍ണമായും പിന്‍വലിച്ചു. 76 ദിവസം നീണ്ട അടച്ചുപൂട്ടലാണ് അവസാനിപ്പിച്ചത്. ഇതോടെ വുഹാന്‍ തിരിച്ചുവരവിന്റെ പാതയിലാണ്. മഹാമാരിയൊഴിഞ്ഞ് തെരുവുകള്‍ ചലിച്ചുതുടങ്ങി. റോഡ്, റെയില്‍ ഗതാഗതം സാധാരണ നിലയിലായി. ഇന്നു മാത്രം 200 വിമാന സര്‍വീസുകള്‍ വുഹാനില്‍ നിന്ന് പുനരാരംഭിച്ചു. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് മാത്രമേ കോവിഡ് പോസിറ്റീവാകുന്നുള്ളു എന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. ഇന്ന് 62 പേര്‍ക്കാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക