ലോക്ഡൗണിനു ശേഷം സംസ്ഥാനത്തെ നിയന്ത്രണങ്ങൾ തുടർന്നില്ലെങ്കിൽ കോവിഡ് ജൂലൈയിൽ വീണ്ടും രോഗവ്യാപനത്തിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പ്രതിരോധ നടപടികളിൽ ഗുരുതര വീഴ്ചയുണ്ടായാൽ ജൂൺ അവസാനം മുതൽ ജൂലൈ അവസാനം വരെയുള്ള കാലയളവിൽ 50 ലക്ഷത്തിനും 80 ലക്ഷത്തിനും ഇടയിൽ വരെ രോഗബാധിതരുണ്ടാകാം.
5 ലക്ഷം മുതൽ 8 ലക്ഷം വരെ ആളുകൾക്ക് ആശുപത്രിവാസം വേണ്ടിവരാം. 40,000 മുതൽ 60,000 പേർക്കു വരെ ഒരേസമയം തീവ്രപരിചരണ ചികിത്സ വേണ്ടിവരാം. ഇതിന്റെ പത്തിലൊന്നു സൗകര്യങ്ങൾ പോലും ഇപ്പോൾ കേരളത്തിലില്ല – സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നടത്തിയ പഠനത്തിലാണ് ഈ മുന്നറിയിപ്പുകൾ. റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു.
പ്രതിരോധിക്കാൻ 4 വഴികൾ
1. വിദേശങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കു കർശന സ്ക്രീനിങ്, ക്വാറന്റീൻ നടപടികൾ
2. കൈ കഴുകൽ, മാസ്ക് ഉപയോഗിക്കൽ എന്നിവ ചേർന്ന ബ്രേക്ക് ദ് ചെയിൻ പ്രചാരണം
3. ശാരീരിക അകലം പാലിക്കൽ കർശനമാക്കൽ
4. സംസ്ഥാനത്തിനുള്ളിൽ രോഗസാധ്യതയുള്ളവരെ ക്വാറന്റീൻ ചെയ്യൽ
ഈ കാര്യങ്ങളെല്ലാം ഫലപ്രദമായി നടപ്പാക്കിയാൽ തീവ്രമായ രോഗസംക്രമണ സാധ്യത ഒഴിവാക്കാം. പിന്നീട് എന്തെങ്കിലും കാരണവശാൽ രോഗം പകരാനുള്ള സാധ്യതയുണ്ടെങ്കിൽ അത് അടുത്ത വർഷം ആദ്യം മാത്രമായിരിക്കും. എന്നാലും പരമാവധി 1 ലക്ഷം പേർക്കേ ആശുപത്രിയിൽ ചികിത്സ വേണ്ടി വരൂ.
കേരളത്തിലെ കോവിഡ് രോഗസാധ്യത ഉള്ളവർ, സമ്പർക്കത്തിലുള്ളവർ, രോഗബാധയുള്ളവർ, രോഗമുക്തരായവർ എന്നിവരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു പഠനം നടത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെയും ബാർട്ടൻഹിൽ എൻജിനീയറിങ് കോളജിന്റെയും സഹകരണത്തോടെയാണു പഠനം നടത്തിയത്.
ഇന്ത്യയിൽ സമൂഹവ്യാപനം ഇല്ല: ലോകാരോഗ്യ സംഘടന
ന്യൂഡൽഹി ഇന്ത്യയിൽ കോവിഡ് സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലാണ് എന്നു പറഞ്ഞ ശേഷം തിരുത്തുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കോവിഡ് ബാധിത രാജ്യങ്ങളെക്കുറിച്ചു തയാറാക്കിയ സ്ഥിതിവിവര റിപ്പോർട്ടിലായിരുന്നു പരാമർശം. ഇതു പിഴവാണെന്നും ഒറ്റതിരിഞ്ഞ് ചില പ്രദേശങ്ങളിലെ വ്യാപനം മാത്രമുണള്ളതെന്നും ലോകാരോഗ്യ സംഘടന വിശദീകരിച്ചു. ഇതിനെ സമൂഹവ്യാപനമെന്നു വിളിക്കേണ്ടെന്ന ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട് ശരിവയ്ക്കുകയും ചെയ്തു.
സമൂഹവ്യാപന ഘട്ടമാണെങ്കിൽ അത് ആദ്യം അറിയിക്കുക ആരോഗ്യമന്ത്രാലയമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. ആശങ്ക വേണ്ടെങ്കിലും കൂടുതൽ ജാഗ്രത ആവശ്യമാണെന്നും അഗർവാൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക