ഡൽഹി : കേരളത്തിലേതടക്കമുള്ള വവ്വാലുകളിൽ കണ്ടെത്തിയ കൊറോണ വൈറസ് മനുഷ്യർക്കു ദോഷകാരിയാണെന്നതിനു തെളിവില്ലെന്നു ഗവേഷകർ. കോവിഡിനു കാരണമായ സാർസ്–കോവ് 2 വൈറസുമായി ഇതിനു ബന്ധമില്ല.
അതേസമയം, പകർച്ചവ്യാധി സാധ്യതയുള്ള വൈറസുകളായി ഇവ പരിണമിക്കുന്നുണ്ടോയെന്ന കാര്യത്തിൽ നിരന്തര നിരീക്ഷണം അനിവാര്യമാണെന്ന് ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച് പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു.
പൊതുവേ വൈറസുകൾ ഒട്ടേറെ വൈറസുകളുടെ സ്വാഭാവിക കലവറയാണ്; ചിലതു മനുഷ്യരിലേക്കു രോഗം പകർത്തുമെന്നതു പരിഗണിച്ചാണ് തുടർനിരീക്ഷണം നിർദേശിച്ചിരിക്കുന്നത്.
നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ടു നടന്ന പഠനത്തിലാണ് 4 സംസ്ഥാനങ്ങളിലെ 25 വവ്വാലുകളിലായി കൊറോണ വൈറസ് കണ്ടെത്തിയത്.10 സംസ്ഥാനങ്ങളിലായിരുന്നു പഠനം.
റോസെറ്റസ്, ടെറോപസ് വർഗത്തിൽപെട്ട വവ്വാലുകളുടെ മലാശയം, തൊണ്ടയിലെ സ്രവം എന്നിവ പരിശോധിച്ചതിൽ നിന്നാണ് ഈ കണ്ടെത്തൽ. ടെറോപസ് വർഗത്തിൽപെട്ട വവ്വാലുകളിലാണ് നേരത്തേ നിപ്പ വൈറസ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക