കൊച്ചി∙ പ്രവാസി മലയാളികളെ തിരികെ കൊണ്ടു വരുന്ന കാര്യത്തിൽ ഒരു സംസ്ഥാനത്തെ മാത്രമായി പരിഗണിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ കേരള ഹൈക്കോടതിയിൽ അറിയിച്ചു. ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഉടനെ തിരികെ എത്തിക്കാൻ നിലവിൽ പദ്ധതിയില്ല. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളുടെ കാര്യത്തിൽ വിവേചനം കാണിക്കാനാകില്ല.
നിരീക്ഷണം നടത്തി കാലയളവ് പൂർത്തിയാക്കാതെ ആരെയെങ്കിലും കൊണ്ടുവരുന്നത് പ്രശ്നങ്ങൾക്ക് കാരണമാകും. പ്രത്യേക സാഹചര്യമായതിനാൽ എല്ലാ രാജ്യങ്ങളും വീസാ കാലാവധി നീട്ടിയിട്ടുണ്ട്; അതുകൊണ്ടു തന്നെ വിദേശത്തുള്ള പ്രവാസികളുടെ വീസാ കാലാവധി തീരുന്നതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.
പ്രവാസി മലയാളികളെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കെഎംസിസി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കേന്ദ്രത്തോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിനു മറുപടിയായാണ് കേന്ദ്ര സർക്കാർ വിശദീകരണം നൽകിയത്. ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെടാതെ അവിടേക്ക് മെഡിക്കൽ സംഘത്തെ അയക്കാൻ കഴിയില്ല. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിന് ഓൺലൈൻ പോർട്ടൽ ആരംഭിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം പ്രവാസികളെ സ്വീകരിക്കാൻ കേരളം തയ്യാറാണെങ്കിൽ അക്കാര്യം ആലോചിച്ചു കൂടെ എന്നായിരുന്നു കേന്ദ്രത്തോട് കോടതിയുടെ ചോദ്യം. ഗൾഫിലേക്ക് മെഡിക്കൽ സംഘത്തെ അയയ്ക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ നയതന്ത്ര മാർഗങ്ങളിലൂടെ തീരുമാനമെടുക്കണമെന്നും വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 21 ലേക്ക് മാറ്റിവച്ചിട്ടുണ്ട്.
വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾ വളരെ ദുരിതത്തിലാണ്. പ്രവാസികളെ ഇന്ത്യയിലെത്തിക്കാൻ എമിറേറ്റ്സ് ഫ്ലൈറ്റ് തയാറാണ്. ഈ സാഹചര്യത്തിൽ രോഗമില്ലാത്തവരെ പരിശോധിച്ച് നാട്ടിലെത്തിക്കാൻ നടപടിയുണ്ടാകണമെന്നും ആയിരുന്നു കെഎംസിസിയുടെ ആവശ്യം.
പ്രത്യേക സാഹചര്യം രാജ്യത്തും മറ്റ് രാജ്യങ്ങളിലും നിലനിൽക്കുന്നതിനാൽ കേന്ദ്രസർക്കാർ നടപടികളെ ചോദ്യം ചെയ്യനാവില്ലെന്നും നിലവിൽ കഴിയുന്ന സ്ഥലത്തു തന്നെ ഓരോരുത്തരും തുടരണമെന്നും കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോൾ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക