കോവിഡ് വ്യാപനത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടവർക്ക് ആറ് മാസത്തെ വർക് പെർമിറ്റ് നൽകാൻ യു.എ.ഇ മാനവവിഭവശേഷി മന്ത്രാലയം തീരുമാനിച്ചു. ജോലി നഷ്ടമായ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഇത് ആശ്വാസമാകും. കോവിഡ് പ്രതിസന്ധിക്ക് ശേഷം പഴയ സ്ഥാപനം വീണ്ടും ജോലി നൽകാൻ തയാറാണെങ്കിൽ ആറ് മാസത്തിന് ശേഷം ഇതേ സ്ഥാപനത്തിലേക്ക് മടങ്ങിപ്പോകാമെന്നും മന്ത്രാലയം ഉത്തരവിൽ അറിയിച്ചു.
ജീവനക്കാരുമായി ചർച്ച നടത്താതെ അവരെ പിരിച്ചുവിടാനോ സ്ഥാപനം അടച്ചുപൂട്ടാനോ പാടില്ല. അവർക്ക് ആവശ്യമായ ആശ്വാസ നടപടികൾ കൈക്കൊള്ളണമെന്നും മന്ത്രാലയം സർക്കുലറിൽ അറിയിച്ചു. കഴിഞ്ഞ ദിവസം, യു.എ.ഇയിൽ ജോലി നഷ്ടമായവർക്ക് നിലവിലെ വിസ ഉപയോഗിച്ച് മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യാമെന്ന് റെസിഡൻസി ആൻറ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. നിലവിലെ ലേബർ വിസ ഉപയോഗിച്ച് മറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്യാനുള്ള അനുമതിയാണ് നൽകിയത്.
യു.എ.ഇയിലെ നിയമം അനുസരിച്ച് മറ്റൊരു സ്ഥാപനത്തിലേക്ക് മാറണമെങ്കിൽ പുതിയ സ്പോൺസറുടെ വിസ എടുക്കണം. ഈ നിയമത്തിനാണ് താൽകാലികമായി ഇളവ് നലകിയത്. നേരത്തെ, മാർച്ച് ഒന്ന് മുതൽ വിസ കാലാവധി അവസാനിച്ച എല്ലാ വിസകളുടെയും കാലാവധി ഡിസംബർ 31 വരെ നീട്ടിയിരുന്നു. ഇതോടെ വിസ കാലാവധി കഴിഞ്ഞവർക്കും മറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അവസരമൊരുങ്ങും.
കോവിഡ് വ്യാപനം തുടങ്ങിയ ശേഷം ജോലി നഷ്ടപ്പെട്ട് ആയിരക്കണക്കിന് തൊഴിലാളികളാണ് താമസസ്ഥലങ്ങളിൽ കഴിയുന്നത്. പുതിയ വിസ അനുവദിക്കുന്നത് നിർത്തിവെച്ചതിനാൽ മറ്റ് സ്ഥാപനങ്ങളിൽ ജോലി നോക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഇവർ. ഇത്തരക്കാർക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. ആറ് മാസത്തെ വർക്ക് പെർമിറ്റ് ലഭിച്ചാൽ മറ്റേതെങ്കിലും സ്ഥാപനത്തിൽ ജോലി തേടാമെന്ന പ്രതീക്ഷയിലാണിവർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക