ദുബായ്: ദുബായിൽ ഇന്നു മുതൽ കൂടുതൽ ഇളവുകൾ അനുവദിച്ച് ഉത്തരവിറക്കി. പുതിയ തീരുമാന പ്രകാരം രാവിലെ 6 മണി മുതല്‍ രാത്രി 10 മണിവരെ ദുബായില്‍ പൊതുജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പ്രത്യേക അനുമതി ആവശ്യമില്ല. റമദാന് മാസത്തെ പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് ഇത്തരത്തിലുളള സ്വാതന്ത്ര്യം അനുവദിക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ദുബായില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്കാന് ദുബായ് ആരോഗ്യ വകുപ്പും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയും ആണ് തീരുമാനിച്ചത്. എന്നാല്‍ രാത്രി കാല നിയന്ത്രണങ്ങള്‍ തുടരാനും തീരുമാനിച്ചിട്ടുണ്ട്.
അടിയന്തിര ചികിത്സാ ആവശ്യങ്ങള്‍ക്കല്ലാതെ രാത്രി 10 മണി മുതല്‍ കാലത്ത് 6 മണിവരെ പൊതു ജനങ്ങള്‍ക്ക് പുറത്തിറങ്ങുന്നതില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും.
പുറത്തിറങ്ങുന്നവര്‍ കര്‍ശനമായും അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും വൈറസ് പടരുന്നത് തടയാനുള്ള മുന്‍കരുതലുകള്‍ എടുത്തിരിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, പുറത്തിറങ്ങുന്നവര്‍ ഫേസ് മാസ്ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്. അല്ലാത്തവര്‍ക്ക് 1000 ദിര്‍ഹം പിഴ കൊടുക്കേണ്ടി വരും. ഏറ്റവും അടുത്ത കുടുംബ വീടുകളിലേക്ക് സന്ദര്‍ശനം നടത്താം.
പക്ഷെ അഞ്ച് പേരില്‍ കൂടരുത്. 60 വയസ്സിന് മുകളിലുള്ളവരെ ഇത്തരം യാത്രകളില്‍ നിന്നും ഒഴിവാക്കണം. റമദാന് പാര്‍ട്ടി സദസ്സുകള്‍ അനുവദിക്കില്ല. റമദാന് ടെന്റുകള്‍ക്കും, മജ്ലിസുകള്‍ക്കും അനുമതിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക