സംസ്ഥാനത്ത് ഇന്നുമുതല്‍ ഹോട്ട് സ്പോട്ടുകള്‍ അല്ലാത്ത ഇടങ്ങളില്‍ കടകള്‍ തുറക്കുകയാണ്. കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഗ്രാമങ്ങളില്‍ ഷോപ്പിങ് മാളുകള്‍ ഒഴികെയുളള കടകളും നഗരങ്ങളില്‍ മാര്‍ക്കറ്റുകള്‍, മാര്‍ക്കറ്റ് സമുച്ചയങ്ങള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ ഒഴികെയും തുറക്കാം.
ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളില്‍ ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കടകള്‍ക്കും തുറക്കാം.
തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ലൈസന്‍സ് വാങ്ങുന്ന എല്ലാ വ്യാപാര വാണിജ്യ സ്ഥാപനങ്ങളും ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിന് കീഴില്‍ വരുന്നതാണ്. രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയാണ് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. ശാരീരിക അകലം പാലിച്ചും 50 ശതമാനത്തില്‍ അധികം ജോലിക്കാര്‍ പാടില്ലെന്നുമാണ് പ്രധാന നിബന്ധന.
തുറക്കാവുന്നവ
1. ഗ്രാമങ്ങളിലെ പലവ്യഞ്ജന കടകള്‍
2. മൊബൈല്‍ ഷോപ്പുകള്‍
3. ചെറുകിട തുണിക്കടകള്‍
4. ഫാന്‍സി സ്റ്റോറുകള്‍
5. നഗരത്തിലെ ഒറ്റപ്പെട്ട കടകള്‍
6. ഗ്രാമങ്ങളിലെ മറ്റ് ചെറുകിട കടകള്‍
തുറക്കാന്‍ പാടില്ലാത്തവ
1. ബാര്‍ബര്‍ ഷോപ്പ്
2. ബ്യൂട്ടി പാര്‍ലര്‍
3. നഗരങ്ങളിലെ ജ്വല്ലറികള്‍
4. വന്‍കിട വസ്ത്രാലയങ്ങള്‍
5. ഷോപ്പിങ് മാളുകള്‍
6. ജിംനേഷ്യം
7. വിനോദ പാര്‍ക്കുകള്‍
8. ഓഡിറ്റോറിയങ്ങള്‍
9. സമ്മേളന ഹാളുകള്‍
റെസ്റ്റോറന്റുകള്‍, പുകയില, മദ്യം ഉത്്പന്നങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. അതേസമയം ഹോട്ടലുകളില്‍ നിലവിലുളള പാഴ്സല്‍ സംവിധാനം തുടരാം. പൊതുഗതാഗതം, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചന്തകള്‍, സിനിമ തിയറ്റര്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയവയ്ക്കുളള നിയന്ത്രണം തുടരും. ഇത് മേയ് മൂന്നിന് ശേഷവും തുടരാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക