തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് റോഡ് മാർഗം എത്തുന്നവർക്ക് മാർഗനിർദേശങ്ങളുമായി ഗതാഗത വകുപ്പ്. ജോലിക്കും പഠനത്തിനും പോയ നിരവധി മലയാളികളാണ് മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള മാർഗനിർദേശങ്ങൾ ഗതാഗത വകുപ്പ് സര്‍ക്കാരിന് സമർപ്പിച്ചു.
കോവിഡ് 19 ഇല്ലെന്ന് അതാത് സ്ഥലത്തെ മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റാണ് പ്രധാനമായും വേണ്ടത്. മഞ്ചേശ്വരം, മുത്തങ്ങ, വാളയാർ, അമരവിള എന്നീ നാല് ചെക്ക് പോസ്റ്റ് വഴി മാത്രമേ കേരളത്തിലേക്ക് വാഹനങ്ങൾ അനുവദിക്കാവൂ. അതും രാവിലെ എട്ടു മണിക്കും 11 മണിക്കും ഇടയിൽ. സ്വന്തം വാഹനത്തിൽ ആളുകൾക്ക് വരാം. വാഹനത്തിൽ എസി പാടില്ല. മാസ്ക് നിർബന്ധമാണ്.
കേന്ദ്രം അനുവദിച്ചാൽ അന്തർ സംസ്ഥാന ബസുകൾ ഏർപ്പെടുത്താമെങ്കിലും സാമൂഹിക അകലം കൃത്യമായി പാലിക്കണം. അതിർത്തി കടന്ന് എത്തുന്നവരെ ചെക്ക് പോസ്റ്റുകളിൽ പരിശോധിക്കാൻ പൊലീസിനേയും മെഡിക്കൽ സംഘത്തേയും നിയോഗിക്കണം.
അതിർത്തികളിൽ വാഹനങ്ങൾ അണുവിമുക്തമാക്കണം. ഇതിനായ് ഫയർഫോഴ്സിനെ ചെക്പോസ്റ്റുകളിൽ ഡ്യൂട്ടിയ്ക്ക് നിയോഗിക്കണം.
തിരിച്ചെത്തുന്നവർ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് തന്നെയാണ് പോകുന്നതെന്ന് ഉറപ്പുവരുത്താൻ ജില്ലാ ഭരണ കൂടം പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഗതാഗത വകുപ്പിന്റ ശുപാർശയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക