അമേരിക്കയിൽ കൊറോണ വൈറസ് പിടിപെട്ട് മരിച്ചവരുടെ എണ്ണം 60,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 2502 പേരാണ് അമേരിക്കയിൽ മരിച്ചത്. ലോകത്തിൽ ഏറ്റവും കൂടുതൽ പേർക്ക് വൈറസ് സ്ഥിരീകരിച്ച അമേരിക്കയിൽ രോഗികളുടെ എണ്ണം പത്തു ലക്ഷത്തിലേറെയായി. 31 ലക്ഷത്തിലധികം പേർക്കാണ് ലോകമെമ്പാടും വൈറസ് പിടിപെട്ടത്. ഇതിൽ 2.27 ലക്ഷത്തിലേറെ പേർ മരിച്ചു.
ഒമ്പതര ലക്ഷത്തിലേറെ ആളുകളുടെ രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഫ്രാൻസിൽ 427 പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 24,000 പിന്നിട്ടു. ബ്രസീൽ രോഗികളുടെ എണ്ണം കുത്തനെ വർധിച്ചു. ഒറ്റ ദിവസത്തിൽ 6,276 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 78,162 ആയി. ഇറാനിൽ 80 പേർ കൂടി മരിച്ചു. രാജ്യത്ത് മരണസംഖ്യ ആറായിരം അടുക്കുകയാണ്.
അമേരിക്കയിലും സ്പെയിനിലും ഇറ്റലിയിലുമാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗമുള്ളത്. സ്പെയിനിൽ 236,899 പേർക്കും ഇറ്റലിയിൽ 203,591 പേർക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്. ഫ്രാൻസിലും യുകെയിലും 1.66 ലക്ഷത്തിലേറെയാണ് രോഗികൾ. ഇറ്റലിയിൽ 27,682 പേർ മരിച്ചു. യുകെയിൽ 26,097 പേരും സ്പെയിനിൽ 24,275 പേരും ഫ്രാൻസിൽ 24,087 പേരും മരിച്ചു. ജർമനിയിൽ 6,467 പേരാണ് മരിച്ചത്.
രോഗം ഭേദമായവരിൽ മുന്നിൽ നിൽക്കുന്നത് സ്പെയിനാണ്. രാജ്യത്ത് 132,929 പേരുടെ രോഗം ഭേദമായി. അമേരിക്കയിൽ 120,444 പേരുടെയും ജർമനിയിൽ 120,400 പേരുടെയും രോഗം മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക