മെയ് നാല് മുതൽ അടച്ചുപൂട്ടൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയം. പുതിയ മാർഗനിർദേശം മെയ് നാല് മുതൽ പ്രാബല്യത്തിൽ വരും. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വരുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു.
ആഭ്യന്തരമന്ത്രാലയത്തിൽ ചേർന്ന അടച്ചുപൂട്ടൽ അവലോകന യോഗത്തിന് ശേഷമാണ് ആഭ്യന്തര മന്ത്രാലയ വക്താവിന്റെ പ്രതികരണം. കോവിഡ് പ്രതിരോധത്തിനുള്ള പുതിയ മാർഗനിർദേശം മെയ് നാലിന് പ്രാബല്യത്തിൽ വരും. നിരവധി ജില്ലകൾക്ക് കൂടുതൽ ഇളവ് ഉണ്ടാകും.
ഇതു സംബന്ധിച്ച അറിയിപ്പ് വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നുമായിരുന്നു ആഭ്യന്തര മന്ത്രാലയ വക്താവിന്റെ പ്രതികരണം. ഇതുവരെ തുടർന്ന അടച്ചുപൂട്ടൽ ഫലപ്രദമായിരുന്നു എന്നും അതു ഉണ്ടാക്കിയ നേട്ടം നഷ്ടപ്പെടുത്താതെ തുടർനീക്കം ആവശ്യമാണെന്നും യോഗം വിലയിരുത്തി.
അടച്ചുപൂട്ടൽ നിലവിലെ രീതിയിൽ നീട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉണ്ടായിട്ടില്ലെന്നാണ് വിവരം. ഹരിത മേഖലകളിൽ ഇളവു നൽകാമെന്നും ഹോട്ട് സ്പോട്ടുകളിൽ നിയന്ത്രണങ്ങൾ തുടരാം എന്നുമാണ് പൊതുധാരണ.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലും ഇതേ അഭിപ്രായമാണ് ഉയർന്നത്. നിലവിലുള്ള ഭക്ഷ്യ സംസ്കരണം, കാർഷിക മേഖലകൾക്കു പുറമേ MSME, ഉൽപാദന – നിർമ്മാണ മേഖലകൾക്കു കൂടി ഇളവ് ലഭിച്ചേക്കും എന്നാണ് സൂചന.
അടച്ചുപൂട്ടലിൽ വിവിധ ഇടങ്ങളിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികൾ, വിദ്യാർഥികൾ, സഞ്ചാരികൾ എന്നിവർക്ക് സ്വദേശത്തേക്ക് മടങ്ങാൻ ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരുന്നു.
അതേസമയം പഞ്ചാബ് മെയ് 17വരെ ഇളവുകളോടെ കർഫ്യൂ നീട്ടി. മെയ് നാലിന് ശേഷം ഹരിത സോണുകളിൽ ഇളവു നൽകാൻ പശ്ചിമബംഗാൾ തീരുമാനിച്ചു. തെലങ്കാന ഒരു ഇളവുകളുമില്ലാതെ മെയ് ഏഴ് വരെ അടച്ചുപൂട്ടൽ നീട്ടുമെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക