എം എസ് ധോണിയുടെ പകരക്കാരനായി ഇന്ത്യൻ ടീം ആദ്യം നിശ്ചയിച്ചിരുന്നത് റിഷഭ് പന്തിനേയായിരുന്നെങ്കിലും പന്ത് ഫോം ഔട്ടായതോടെ ആ സ്ഥാനം കെ എൽ രാഹുലിന് ലഭിച്ചു. പക്ഷേ, അപ്പോഴും ഗ്രൗണ്ടിൽ അവർ വരുത്തുന്ന ഓരോ ചെറിയ പിഴവുകൾക്കും കേൾക്കേണ്ടി വന്നിരുന്ന പഴി വളരെ വലുതായിരുന്നു. കാരണം, വർഷങ്ങളോളം ടീമിൽ ധോണി എന്ന മഹാമേരു ചെയ്തിരുന്ന റോളായിരുന്നല്ലോ അത്.
ഇപ്പോൾ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ പുതിയ വിക്കറ്റ് കീപ്പറായ കെഎല്‍ രാഹുല്‍ ധോണിയുടെ പകരക്കാരനെന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത്. സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു താരം. ആസ്ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലും ഇന്ത്യ അവസാനമായി കളിച്ച ന്യൂസിലാന്‍ഡ് പര്യടനത്തിലും വിക്കറ്റ് കാത്തത് രാഹുലായിരുന്നു.
തന്നെ സംബന്ധിച്ച് വിക്കറ്റ് കീപ്പിങ് പുതുമയുള്ള കാര്യമല്ല. വിക്കറ്റ് കീപ്പിങില്‍ നിന്നും അധികകാലം വിട്ടുനില്‍ക്കാറില്ല. ഐപിഎല്‍ കിങ്സ് ഇലവന് പഞ്ചാബിനു വേണ്ടി വിക്കറ്റ് കാക്കാറുള്ള താന്‍ കര്‍ണാടകയ്ക്കു വേണ്ടി കളിക്കുമ്പോഴെല്ലാം വിക്കറ്റ് കീപ്പര്‍ കൂടിയായിരുന്നു. അതുകൊണ്ടു തന്നെ വിക്കറ്റ് കീപ്പിങിലെ ടച്ച് കൈവിടാറില്ല. ടീമിന് ആവശ്യമെങ്കില്‍ ഒന്നിലധികം റോള്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നയാള് കൂടിയാണ്. എന്നാൽ ഭയത്തോടെയും അതിലേറെ സമ്മര്‍ദ്ദത്തോടെയുമാണ് ഇന്ത്യക്കു വേണ്ടി വിക്കറ്റ് കീപ്പറായി ഇറങ്ങാറുള്ളത്. രാഹുൽ പറയുന്നു.
കാണികളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദമാണ് ഇതിനു കാരണം. കളിക്കിടെ ഒരു തവണ പന്ത് കൈകളില്‍ നിന്നും വഴുതിപ്പോയാല്‍ കടുത്ത വിമർശനമുണ്ടാവും. ധോണിക്കു പകരം വിക്കറ്റ് പിറകില്‍ മറ്റൊരാളെ അംഗീകരിക്കുക ആളുകള്‍ക്കു ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ ധോണിയുടെ പകരക്കാരനായി കളിക്കുന്നത് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കുന്നു. രാഹുൽ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ വര്‍ഷം ജുലൈയിലാണ് ധോണി അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു ഇത്. ആ മത്സരത്തിൽ ഇന്ത്യ തോറ്റതോടെ കണ്ണീരോടെ മടങ്ങിയ ധോണി പിന്നെ ഇന്ത്യൻ കുപ്പായത്തിൽ ഇറങ്ങിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക