പ്രീമിയർ ലീഗ് 2019-20 സീസണിലെ ഏറ്റവും അപ്രതീക്ഷിതമായ പുറത്താക്കലാണ് മൊറീഷ്യോ പോച്ചട്ടീനോയുടേത്. സീസണിലെ നിറംമങ്ങിയ തുടക്കത്തിന് ടോട്ടനം ഹോട്ട്സ്പറിന്റെ പരിശീലക സ്ഥാനമാണ് പോച്ചട്ടീനോയ്ക്ക് കൊടുക്കേണ്ടിവന്ന പിഴ. എന്നാൽ അതുകൊണ്ടൊന്നും പോച്ചട്ടീനോയ്ക്ക് ടോട്ടനത്തോടുള്ള പ്രിയം കുറയുന്നില്ല.
മരിക്കുന്നതിന് മുൻപ് ടോട്ടനത്തിലേക്ക് മടങ്ങിപ്പോകും എന്നാണ് അർജന്റീനക്കാരനായ പരിശീലകൻ പറയുന്നത്. അഞ്ച് വർഷം പരിശീലിപ്പിച്ച ക്ലബ്ബിനെകൊണ്ട് ഒരു ടൈറ്റിൽ എടുപ്പിച്ചിട്ടേയുള്ളൂ എന്ന് നാൽപത്തിയെട്ടുകാരൻ ഉറപ്പിച്ചു പറയുന്നു.
” അതൊരു മികച്ച യാത്രയായിരുന്നു. ആരും ആഗ്രഹിക്കാത്ത രീതിയിലാണ് അത് അവസാനിച്ചത് എന്നത് ശരിയാണ്. പക്ഷെ ആ പാതകൾ വീണ്ടും കൂട്ടിമുട്ടും എന്ന് എനിക്ക് ഉറപ്പുണ്ട്. എന്റെ ഹൃദയത്തിൽ, ആത്മാവിൽ അങ്ങനെയൊരു ഉൾവിളിയുണ്ട്,” പോച്ചട്ടീനോ ബിടി സ്പോർട്ട്സിനോട് പറഞ്ഞു.
തനിക്ക് ഏറെ പ്രിയപ്പെട്ട ക്ലബ്ബും ആരാധകരുമാണ് ടോട്ടനം ഹോട്ട്സ്പറിൽ എന്ന് പോച്ചട്ടീനോ പറയുന്നു. “ടോട്ടനം വിട്ട അന്ന് മുതൽ അങ്ങോട്ട് മടങ്ങിപ്പോയി തീർക്കാൻ ബാക്കിയുള്ള കാര്യങ്ങൾ ചെയ്ത് തീർക്കാനാണ് സ്വപ്നം കാണുന്നത്. പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും നേടുന്നതിന് ഏറെ അടുത്തായിരുന്നു ഞങ്ങൾ. തീർച്ചയായും അടുത്ത പരിപാടിക്കുള്ള ഉത്സാഹത്തിലാണ് ഞാൻ,” പോച്ചട്ടീനോ പറഞ്ഞു.
പോച്ചട്ടീനോയെ പുറത്താക്കിയ ഉടനെ തന്നെ ഹോസെ മൊറീഞ്ഞോയെ പരിശീലകനാക്കാൻ ടോട്ടനം തീരുമാനിച്ചിരുന്നു. നിർത്തിവച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എട്ടാമതാണ് ടോട്ടനം. ടോട്ടനത്തിന് ശേഷം പോച്ചട്ടീനോ മറ്റൊരു ക്ലബ്ബിലും സൈൻ ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക