കോവിഡ് മഹാമാരിയുടെ ആശങ്കയിൽ നിന്ന് പ്രവാസിമലയാളികളുടെ മടക്കയാത്രയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം. അബുദബിയിൽ നിന്ന് കൊച്ചിയിലേക്കും ദുബായിൽ നിന്ന് കോഴിക്കോടേക്കുമുള്ള വിമാനങ്ങൾ വൈകിട്ടോടെ നാട്ടിലേക്കു തിരിക്കും. വിമാനത്താവളങ്ങളിൽ ആൻറിബോഡി ടെസ്റ്റും തെർമൽ സ്കാനിങ്ങും നടത്തിയ ശേഷമായിരിക്കും യാത്രാനുമതി.
വന്ദേ ഭാരത് ദൗത്യത്തിനു തുടക്കം കുറിച്ച് 177 യാത്രക്കാരുമായി യുഎഇ സമയം വൈകിട്ട് നാല് പതിനഞ്ചിനാണ് അബുദബിയിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടുന്നത്. ഇന്ത്യൻ സമയം 9.40 ന് നെടുമ്പാശ്ശേരിയിലെത്തും. അഞ്ച് മണിയോടെ രണ്ടാമത്തെ വിമാനം ദുബായിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെടും. 175 പേരുമായി രാത്രി പത്തരയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തും. ടിക്കറ്റ് വിതരണം പൂർത്തിയായി.
യുഎഇയിലെ ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്ത രണ്ടു ലക്ഷത്തോളം പേരിൽ നിന്നും മുൻഗണനാക്രമത്തിൽ തിരഞ്ഞെടുത്ത തൊഴിൽ നഷ്ടപ്പെട്ടവർ, ഗർഭിണികൾ, സന്ദർശക, തൊഴിൽ വീസ കാലാവധി കഴിഞ്ഞവർ, മുതിർന്നവർ തുടങ്ങിയവരാണ് യാത്രക്കൊരുങ്ങുന്നത്. ദുബായ് വിമാനത്താവളത്തിൽ അൻപതു ദിവസങ്ങളായി കുടുങ്ങിയ മലയാളികളായ മൂന്നു പേരും കോഴിക്കോടേക്കുള്ള വിമാനത്തിലുണ്ടാകും. വിമാനത്താവളത്തിൽ യാത്രക്കാർക്കു യുഎഇ ആരോഗ്യമന്ത്രാലയത്തിലെ അധികൃതർ ആൻറിബോഡി ടെസ്റ്റും തെർമൽ സ്കാനിങ്ങും നടത്തുമെന്നു ഇന്ത്യൻ എംബസി അറിയിച്ചു.
കോവിഡ് ലക്ഷണങ്ങളുണ്ടെന്നു കണ്ടെത്തിയാൽ യാത്രാനുമതിയുണ്ടാകില്ല. ത്രീ ലെയർ ഫെയ്സ് മാസ്ക്, രണ്ടു സെറ്റ് ഹാൻഡ് ഗ്ലൗസുകൾ, ഹാൻഡ് സാനിറ്റൈസർ തുടങ്ങിയവ യാത്രക്കാർക്കു നൽകും. യാത്രയിലുടനീളം യാത്രക്കാരും ജീവനക്കാരും മാസ്ക് ധരിച്ചിരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നാണ് നിർദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക