ഗള്‍ഫില്‍ നിന്ന് കേരളത്തില്‍ എത്തിയ രണ്ട് വിമാനങ്ങളില്‍ നിന്നുളള എട്ടുപേരെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി ഐസൊലേഷനിലേക്ക് മാറ്റി. അബുദാബിയില്‍ നിന്നും കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ അഞ്ചുപേരെയും ദുബായില്‍ നിന്ന് കരിപ്പൂരില്‍ എത്തിയ മൂന്നുപേരെയുമാണ് ഐസൊലേഷനിലേക്ക് മാറ്റിയത്. കൊച്ചിയില്‍ എത്തിയവരെ കളമശേരി മെഡിക്കല്‍ കോളെജിലേക്കും കോഴിക്കോട് എത്തിയവരില്‍ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്കും രണ്ടുപേരെ മഞ്ചേരി മെഡിക്കല്‍ കോളെജിലുമാണ് പ്രവേശിപ്പിച്ചത്. രോഗലക്ഷണം പ്രകടമാക്കിയവരുടെ കൃത്യമായ കണക്കുകള്‍ വരുംദിവസങ്ങളിലെ വ്യക്തമാകൂ.
കൊച്ചിയിലും കോഴിക്കോടും എത്തിയ മറ്റുളളവരെ പരിശോധനകള്‍ പൂര്‍ത്തിയാക്കി രാത്രി തന്നെ വിവിധ ജില്ലകളിലായുളള നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഗര്‍ഭിണികള്‍, പത്ത് വയസിന് താഴെയുളളവര്‍, 75 വയസിന് മുകളില്‍ പ്രായമുളളവര്‍ എന്നിവരെ വീടുകളിലേക്ക് അയച്ചു. ഇവര്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയണം.
ദുബായില്‍ നിന്നും കരിപ്പൂരില്‍ ഇറങ്ങിയത് അഞ്ച് കുട്ടികള്‍ അടക്കം 182 പ്രവാസികളാണ്. ഇതില്‍ 74 പേര് കോഴിക്കോട് സ്വദേശികളാണ്. അബുദാബിയില്‍ നിന്നും നെടുമ്പാശേരിയില്‍ എത്തിയ വിമാനത്തില്‍ 181 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 49 ഗര്‍ഭിണികളും നാല് കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു.കൊച്ചിയില്‍ എത്തിയവരില്‍ ഏറ്റവും കൂടുതല്‍ തൃശൂരില്‍ നിന്നുളള പ്രവാസികളായിരുന്നു. ഇവരില്‍ 60 പേരെ മൂന്ന് ബസുകളിലായി തൃശൂരിലെ നിരീക്ഷണ കേന്ദ്രത്തിലേക്കാണ് മാറ്റിയത്.
കൊവിഡ് പരിശോധനയ്ക്ക് ശേഷം രോഗലക്ഷണമില്ലെന്ന് ഉറപ്പ് വരുത്തിയാണ് യാത്രക്കാരെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിച്ചത്. അവിടെ നിന്ന് ബാഗേജ് ഏരിയയിലേക്കും പിന്നീട് പുറത്തേയ്ക്കും കൊണ്ടുപോയി. അണുനശീകരണം നടത്തിയ ശേഷമാണ് ബാഗേജുകള്‍ ഇവര്‍ക്ക് നല്‍കിയത്. ബാഗേജുമായി പുറത്തുവന്ന യാത്രക്കാരെ ജില്ല തിരിച്ച് ഓരോ മേഖലകളാക്കി.
തുടര്‍ന്ന് പ്രത്യേകം ഒരുക്കിയ ബസും ആംബുലന്‍സും അടക്കമുളള വാഹനങ്ങളിലാണ് വിവിധ ജില്ലകളിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക