ന്യൂദല്‍ഹി: കൊവിഡിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. സാമ്പത്തിക പാക്കേജ് രാജ്യത്തെ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും മധ്യവര്‍ഗത്തിനും നികുതി ദായകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഓരോ പൗരനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നാലാം ഘട്ട ലോക്ക് ഡൗൺ സംബന്ധിച്ച് പ്രഖ്യാപനം മെയ് 17 ന് മുൻപ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.ലോക്ക്ഡൗൺ നാലാംഘട്ടം എങ്ങനെ വേണം എന്നത് സംസ്ഥാനങ്ങളുടെ നിർദ്ദേശം കൂടി കണക്കിലെടുത്താവും പ്രഖ്യാപനമെന്നും മോദി വ്യക്തമാക്കി.
രാജ്യം നാല് മാസമായി കൊവിഡുമായി യുദ്ധത്തിലാണ്. ഒരൊറ്റ വൈറസ് ലോകത്തെ തകിടംമറിച്ചു. നമ്മള് പോരാട്ടം തുടരേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം ഒരു സാഹചര്യം രാജ്യം മുമ്പ് നേരിട്ടിട്ടില്ല. നിരവധി ജീവനുകള്‍ നഷ്ടമായി. എന്നാല്‍ നാം കീഴങ്ങുകയോ തോറ്റുകൊടുക്കുകയോ ഇല്ല. പോരാട്ടം തുടരുമെന്നും മോദി പറഞ്ഞു.
ഈ നൂറ്റാണ്ട് ഇന്ത്യയുടേതാണ് എന്നാണ് കരുതപ്പെടുന്നത്. ഇതിനെ, കൊറോണയ്ക്ക് മുമ്പ്, കൊറോണയ്ക്ക് ശേഷം എന്ന് വിഭജിക്കാവുന്നതാണ്.
ഇന്ത്യ ലോകത്തിന് പ്രതീക്ഷ നല്‍കിയിരിക്കുകയാണെന്നും മോദി പറഞ്ഞു. ലോകത്തിന് യോഗ ഉള്‍പ്പെടെ ഇന്ത്യ നല്കിയ സംഭാവനകള്‍ നിരവധിയാണ്. ഇപ്പോള്‍ ഇന്ത്യ നല്കിയ മരുന്നുകള്‍ ലോകത്തിന് രക്ഷയാകുന്നു. ലോകം നമ്മുടെ കഴിവിനെ അംഗീകരിക്കുന്നു. സ്വയം പ്രതിരോധത്തിന് 130 കോടി ജനങ്ങള്‍ പ്രതിഞ്ജയെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക