തുടര്‍ച്ചയായി 16 തവണ കൊവിഡ് പോസിറ്റീവ് കണ്ടെത്തിയ ഗുരുതരാവസ്ഥയിലായിരുന്ന 81 വയസുകാരന് രോഗമുക്തി. കണ്ണൂരിലാണ് സംഭവം.
കൊവിഡ് പരിശോധനാഫലം തുടര്‍ച്ചയായി പോസിറ്റീവായതിനെത്തുടര്‍ന്ന് 42 ദിവസമായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു ചെറുവാഞ്ചേരി സ്വദേശിയായ 81കാരന്. ചികിത്സാ കാലയളവില്‍ 16 തവണയാണ് അദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തിയത്. ഒരേ പിസിആര്‍ ലാബില്‍ നിന്നും തുടര്‍ച്ചയായി രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതിന് ശേഷമാണ് അദ്ദേഹത്തെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി വീട്ടില്‍ നിന്നുതന്നെ ദിവസവും 15 മണിക്കൂറോളം പ്രത്യേകമായി ഓക്സിജന്‍ സ്വീകരിക്കേണ്ടിവന്നിരുന്ന ഘട്ടത്തിലായിരുന്നു ഇയാള്‍ക്ക് കൊവിഡ് വൈറസ് ബാധയുമുണ്ടായത്. ഹൃദയസംബന്ധമായ ചികിത്സയ്ക്കൊപ്പം പ്രായാധിക്യം കൊണ്ടുള്ള മറ്റ് പ്രശ്നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.
60 വയസിന് മുകളില്‍ ഹൈ റിസ്ക് വിഭാഗത്തില്‍ പെടുമ്ബോള്‍ ഗുരുതരാവസ്ഥയിലായ 81 വയസുകാരനെ ചികിത്സിച്ച് ഭേദമാക്കിയ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു.
ഇതോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേരത്തേ ചികിത്സ തേടിയ എല്ലാ കോവിഡ് രോഗികളും ആശുപത്രി വിട്ടു. നിലവില്‍ മൂന്നാംഘട്ടത്തില്‍ അസുഖം ബാധിച്ച് കഴിഞ്ഞദിവസം മഹാരാഷ്ട്രയില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശി മാത്രമാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. 38 കോവിഡ് പോസിറ്റീവ് രോഗികളെയാണ് ഇതിനോടകം ചികിത്സിച്ച് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും രോഗമുക്തമാക്കിയത്. ഇതില്‍ 9 ഗര്‍ഭിണികളും രണ്ട് വയസിന് താഴെ മാത്രം പ്രായമുള്ള രണ്ട് കുട്ടികളുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക