തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറി. എംഫൻ എന്ന് പേരിട്ടിരിക്കുന്ന ചുഴലി കൊടുങ്കാറ്റ് അടുത്ത 48 മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഇടയുള്ള എംഫൻ ചൊവ്വാഴ്ച രാത്രിയോടെ ഇന്ത്യൻ തീരത്തെത്തുമെന്നാണു വിലയിരുത്തൽ. ആന്ധ്ര, ഒഡിഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ അതിജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
നിലവിൽ ഒഡിഷയിലെ പാരാ ദ്വീപ് തീരത്തു നിന്നും 800 കിലോമീറ്റർ അകലെയാണു കാറ്റിന്റെ സ്ഥാനം. ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ എംഫൻ ശനിയാഴ്ച വൈകിട്ട് 5.30ഓടെയാണ് രൂപപ്പെട്ടത്. 18ന് അതിതീവ്ര ചുഴലിക്കാറ്റായും തുടർന്നു മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗമാർജിച്ച് മാരകശക്തിയുള്ള ചുഴലിക്കാറ്റായും മാറാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
17വരെ വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് തുടർന്നു വടക്ക്–വടക്ക് കിഴക്കായി ഗതി മാറും. 18നും 20നും ഇടയിൽ ബംഗാൾ തീരത്തേക്കു സഞ്ചരിക്കാൻ സാധ്യത. തായ്ലൻഡ് ആണ് ചുഴലിക്കാറ്റിന് എംഫൻ എന്ന പേര് നിർദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക