മലേറിയ മരുന്ന് ദിവസവും കഴിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊറോണ പ്രതിരോധത്തിനായി മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ കഴിക്കുന്നുണ്ടെന്നാണ് ട്രംപിന്റെ വെളിപ്പെടുത്തൽ.
എന്നാൽ മലേറിയ മരുന്ന് കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്നതിനെതിരെ ഗവേഷകർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ആശുപത്രിയില്‍ പ്രവേശിക്കാത്ത രോഗികളില്‍ ഈ മരുന്ന് നല്‍കാനേ പാടില്ലെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ചൂണ്ടിക്കാട്ടിയിരുന്നു. ഇതൊന്നും വകവെക്കാതെയാണ് ട്രംപിന്റെ നീക്കം.
‘ഏതാനും ആഴ്ചകൾക്ക് മുമ്പ് ഞാൻ അത് (മലേറിയ മരുന്ന്) എടുക്കാൻ തുടങ്ങി. കാരണം അത് നല്ലതാണെന്ന് എനിക്ക് തോന്നി. ഞാൻ കേട്ടിട്ടുള്ളതും മലേറിയ മരുന്ന് നല്ലതാണെന്നാണ്. അത് നല്ലതല്ലെങ്കിൽ ഞാൻ നിങ്ങളോട് പറയില്ലേ? അത് ഉപയോഗിച്ചത് കൊണ്ട് എനിക്ക് ദോഷമൊന്നും വരാൻ പോകുന്നില്ല’, ട്രംപ് പറയുന്നു.
ട്രംപിനെ ഇടയ്ക്കിടെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കുന്നുണ്ട്. ഇതുവരെ നടത്തിയ സ്രവ പരിശോധനകളിലും ട്രംപിന്റെ പരിശോധനഫലം നെഗറ്റീവാണ്. ട്രംപിന്റെ പരാമർശത്തെ തുടർന്ന് ഫോക്സ് ന്യൂസ് ഒരു ഡോക്ടറുമായി അഭിമുഖം നടത്തിയിരുന്നു. അതിൽ ഹൈഡ്രോക്സിക്ലോറോക്വിന്‍ കഴിക്കരുതെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഏതാനും ആഴ്ചകൾക്ക് മുമ്പ് ട്രംപ് കൊവിഡ് ചികിത്സയ്ക്കായി മലേറിയ മരുന്ന് പരസ്യമായി നിർദേശിച്ചിരുന്നു. എന്നാൽ ഇതിനെ തുടർന്ന് നടത്തിയ പഠനങ്ങളിലെല്ലാം മരുന്ന് ഗുണകരമല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
മാത്രമല്ല ഇത് പ്രതികൂല ഫലം സൃഷ്ടിക്കുന്നുവെന്നും പഠനത്തിൽ പറയുന്നു. ഹൈഡ്രോക്സിക്ലോറോക്വിന്‍ കഴിച്ചവരുടെ ഹൃദയതാളത്തില്‍ പോലും വ്യത്യാസം ഉണ്ടാകുന്നതായാണ് റിപ്പോർട്ട്. മരുന്നുമായി ബന്ധപ്പെട്ട കൂടുതൽ ഗവേഷണം നടന്നു വരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക