വീഡിയോ കോളിംഗ് ആപ്ലിക്കേഷനായ സൂമിലൂടെ മരണശിക്ഷയ്ക്ക് വിധിച്ചു സിംഗപ്പൂർ. മയക്കുമരുന്നു കേസിൽ പിടിയിലായ മുപ്പത്തിയേഴുകാരനെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. രാജ്യത്ത് ഇത് ആദ്യമായിട്ടാണ് സൂം കോളിലൂടെ മരണശിക്ഷയ്ക്ക് വിധിക്കുന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സിംഗപ്പൂരിൽ ലോക്ക് ഡൗൺ തുടരുന്നതിനാലാണ് കോടതി നടപടികൾ ഓൺലൈനിലാക്കിയത്.
2011 ലെ ഹെറോയിൻ ഇടപാട് കേസിൽ പ്രതിയായ പുനിതന്‍ ജെനാസനെയാണ് കോടതി ശിക്ഷിച്ചത്. വെള്ളിയാഴ്ച്ച ഇത് സംബന്ധിച്ച ഉത്തരവ് ലഭിച്ചു. മലേഷ്യൻ പൗരനാണ് പുനിതൻ.
കൊവിഡ് വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങളാണ് രാജ്യത്തുള്ളത്. ഏപ്രിൽ ആദ്യ വാരത്തോടെ ആരംഭിച്ച ലോക്ക് ഡൗൺ ജൂൺ ഒന്ന് വരെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവിലെ കോടതി നടപടികൾ മിക്കതും മാറ്റിവെച്ചിരിക്കുകയാണ്. പ്രധാനപ്പെട്ട കേസുകളിൽ മാത്രമാണ് ഓൺലൈൻ വഴി വിചാരണ നടക്കുന്നത്.
ബുധനാഴ്ച്ച പുതിയതായി 570 പേർക്കാണ് സിംഗപ്പൂരിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗം പിടിപെട്ടവരുടെ എണ്ണം 29,364 ആയി.
ആളുകളുടെ സുരക്ഷ മുൻനിർത്തിയാണ് കോടതി നടപടി വീഡിയോ കോൺഫെറെൻസിങ് വഴിയാക്കിയതെന്ന് സുപ്രീം കോടതി വക്താവ് അറിയിച്ചു. എന്നാൽ ഇത്തരം കേസുകളിൽ സൂം ഉപയോഗിക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. നൈജീരിയായിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
മയക്കുമരുന്ന് കേസിൽ പിടിയിലാകുന്നവർക്കെതിരെ കടുത്ത നടപടികളാണ് സിംഗപ്പൂർ സ്വീകരിക്കുന്നത്. വിദേശികൾ ഉൾപ്പെടെ നൂറു കണക്കിന് പേരെ ഇതിനകം വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക