ടോവിനോ തോമസ് നായകനായി അഭിനയിക്കുന്ന മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് പേര് കൂടി പിടിയില്‍. ബജ്റംഗദള്‍, എഎച്ച്പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് പൊളിച്ച് നീക്കിയത്. ഇന്നലെ രണ്ട് പേര് പൊലീസ് പിടിയിലായിരുന്നു. കേസിലെ മുഖ്യപ്രതി എ.എച്ച്.പി നേതാവ് കാര രതീഷ്, കാലടി സ്വദേശി രാഹുൽ എന്നിവരാണ് ഇന്നലെ പിടിയിലായത്. ആകെ പതിനൊന്ന് പ്രതികളാണ് കേസിലുള്ളത്. ഇനി ആറ് പേരാണ് പിടികൂടാനുള്ളത്. മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിയന്ത്രണങ്ങളുള്ളതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും പ്രതികളെ ഹാജരാക്കുക. പ്രതികളെ ഇന്ന് റിമാന്റ് ചെയ്യും.എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തികിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ രണ്ടാംഘട്ട ഷൂട്ടിങിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കിനിര്‍മിച്ച സെറ്റാണ് ബജ്റംഗദള്‍, എഎച്ച്പി പ്രവര്‍ത്തകര്‍ പൊളിച്ച് നീക്കിയത്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ചിത്രീകരണം അനുമതി കിട്ടിയാലുടന്‍ തുടങ്ങാനിരിക്കെയാണ് സംഭവം. എല്ലാ അനുമതിയോടും കൂടിയാണ് സെറ്റ് നിര്‍മിച്ചതെന്ന് സിനിമയുടെ നിർമാതാവ് സോഫിയ പോൾ നേരത്തെ വ്യക്തമാക്കിയിരുന്നു. സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് മലയാള സിനിമാ പ്രവര്‍ത്തകരില്‍ നിന്നും ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക