കണ്ണൂര്‍: കൊവിഡ് 19 രോഗം സമ്പർക്കത്തിലൂടെ വ്യാപിക്കുന്നതോടെ കണ്ണൂര്‍ ജില്ലയിലും ആശങ്ക. ഇന്നലെ രോഗം സ്ഥിരീകരിച്ചതിലെ എട്ടില്‍ നാല് പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെ വൈറസ് ബാധയുണ്ടായതാണ് പ്രതിസന്ധിയാകുന്നത്. രോഗ ബാധിതരിലെ രണ്ടു പേര് ദുബായില്‍ നിന്നും രണ്ടു പേര് മുംബയില്‍ നിന്നും വന്നവരാണ്. ബാക്കി നാലു പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
പത്ത് ദിവസം മുന്‍പ് ഐ.എക്സ് 344 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ മട്ടന്നൂര്‍ സ്വദേശികളായ 13കാരനും ഏഴ് വയസുകാരിയുമാണ് ദുബായില്‍ നിന്നും വന്ന രോഗികള്‍. പന്ന്യന്നൂര്‍ സ്വദേശികളായ 64കാരനും 62കാരനും തൊട്ടടുത്ത ദിവസം മുംബയില്‍ നിന്നെത്തിയവരാണ്.
ധര്‍മടം സ്വദേശികളായ ഒന്‍പത് വയസുകാരികളായ രണ്ടു പേരും പത്തും പതിനഞ്ചും വയസുള്ള മറ്റു രണ്ടു പെണ്‍കുട്ടികളുമാണ് സമ്ബര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 196 ആയി. ഇതില്‍ 119 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവില്‍ 11397 പേര് ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 58 പേരും അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ 66 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 23 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 18 പേരും വീടുകളില്‍ 11,232 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 5917 സാമ്ബിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 5725 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5410 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 192 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക