തിരുവനന്തപുരം : എസി മുറിയിലെ ഉയരം കൂടിയ വെന്റിലേറ്ററിലൂടെയെത്തി ഉത്രയെ മൂർഖൻ കടിക്കുമോ എന്ന പൊലീസിന്റെ സംശയവും ആഴ്ചകളുടെ മാത്രം ഇടവേളയിൽ തുടർച്ചയായി ഉത്രയ്ക്കേറ്റ പാമ്പുകടികളുമാണ് കൊല്ലം അഞ്ചലിലെ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ നിർണായകമായത്. ഉത്രയെ കൊലപ്പെടുത്താൻ ഭർത്താവായ അടൂർ പറക്കോട്ട് സ്വദേശി സൂരജ് ഉപയോഗിച്ചത് പാമ്പിനെയായതിനാൽ ഉത്ര മരിച്ചുകിടന്ന മുറിയിൽ കണ്ടെത്തിയ പാമ്പിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. പാമ്പിനെ പോസ്റ്റുമോർട്ടം നടത്തുന്നത് എന്തിനെന്ന ചോദ്യമാണ് പലർക്കും. പാമ്പാണ് ഉത്ര കേസിനെ ശ്രദ്ധേയമാക്കിയതെങ്കിൽ ഒരു പൂച്ചയുടെ പോസ്റ്റുമോർട്ടം വഴിത്തിരിവുണ്ടാക്കിയ കേസുണ്ട് കേരള പൊലീസിന്റെ അന്വേഷണ ചരിത്രത്തിൽ.
ആലപ്പുഴ ജില്ലയിലെ കരീലക്കുളങ്ങരയില്‍ 2008 ലായിരുന്നു സംഭവം. ഒരു സ്ത്രീയുടെ ജഡം കണ്ടെത്തിയ കുളത്തിന് അൽപമകലെ കാണപ്പെട്ട പൂച്ചയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് തെളിവുകളില്ലാതിരുന്ന കേസിൽ പൊലീസിനു പിടിവള്ളിയായത്. പൂച്ചയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടും ഫോട്ടോയുമായി തെളിവ് അന്വേഷിച്ചു നടന്ന പൊലീസ് സംഘത്തിന് ആദ്യം നാട്ടുകാരുടെയും മറ്റും കളിയാക്കലുകൾ നേരിടേണ്ടിവന്നെങ്കിലും കേസ് തെളിഞ്ഞതോടെ വിമർശകർ തന്നെ ആദരവോടെയെത്തി. പൂച്ചയുടെ പോസ്റ്റുമോര്‍ട്ടത്തിലൂടെ തെളിയുന്ന ആദ്യ കേസായും അത് ചരിത്രത്തിലിടം നേടി.
ആലപ്പുഴ ജില്ലയിലെ കരീലക്കുളങ്ങരയില്‍ പത്തിയൂര്‍പ്പാടത്തെ കുളത്തില്‍ ഒരു സ്ത്രീയുടെ മൃതദേഹം പൊങ്ങി. ജനവാസമുള്ള സ്ഥലത്താണ് വലിയ കുളം. കെട്ടിത്താഴ്ത്തിയ മൃതദേഹം അഴുകിയതിനെത്തുടർന്ന് കാലുകൾ ജലത്തിനു മുകളിൽവന്നപ്പോഴാണ് ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വയർ കുത്തികീറി കുടൽമാല പുറത്തു വന്നിരുന്നു. കുളത്തില്‍ ശരീരം താഴ്ത്താൻ ബ്ലൗസിനടിയിലൂടെ ഒരു വേലിക്കല്ല് ചേർത്തുവച്ച് കെട്ടിയിരുന്നു. പാദങ്ങൾ സാരിയുമായി ചേർത്ത് കെട്ടി വേലിക്കല്ലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കൊലപ്പെടുത്തിയതാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാക്കാം. മൃതദേഹം അഴുകി തുടങ്ങിയിരുന്നു. ആർക്കും പരിചയമുള്ള സ്ത്രീയല്ല. അടുത്ത സ്ഥലങ്ങളിൽനിന്ന് സ്ത്രീകളെ കാണാതായതായി പരാതിയുമില്ല. ആളുകൾ തിങ്ങിപാർക്കുന്ന സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത് പൊലീസിനെ വലച്ചു. കായംകുളം സർക്കിൾ ഇൻസ്പെക്ടർ ഹരികൃഷ്ണനായിരുന്നു അന്വേഷണ ചുമതല.
സ്ത്രീ മരിച്ചു കിടക്കുന്നതിനടുത്ത് പാടവും കാവുമുണ്ട്. കാവിൽനിന്ന് ദുർഗന്ധം വന്നതോടെയാണ് പൊലീസ് സംഘം അവിടെ പരിശോധന നടത്തിയത്. ഒരു പൂച്ച ചത്ത് കിടക്കുന്നു. സ്ത്രീ മരിച്ചു കിടക്കുന്നതിന് 500 മീറ്റർ അകലെ കിടക്കുന്ന പൂച്ചയെ ഉദ്യോഗസ്ഥര്‍ക്ക് അവഗണിക്കാമായിരുന്നു. പക്ഷേ, സിഐ ഹരികൃഷ്ണന്റെ ജാഗ്രത കേസിനെ മാറ്റിമറിച്ചു. ‘‘ഒരു ഉദ്യോഗസ്ഥനും ശ്രദ്ധിക്കേണ്ട കാര്യമല്ല പൂച്ച ചത്തത്. പൂച്ച ചത്തത് ശ്രദ്ധിക്കാതിരുന്നാൽ ഉയർന്ന ഉദ്യോഗസ്ഥർ വഴക്കു പറയേണ്ട കാര്യവുമില്ല. ആരു പറയാതെതന്നെ പൂച്ചയെ ഹരികൃഷ്ണൻ ശ്രദ്ധിച്ചതാണ് കേസ് തെളിയാനിടയാക്കിയത്.’’–മുൻ ഡിജിപി: ജേക്കബ് പുന്നൂസ് പറയുന്നു.
പൂച്ചയുടെ ജഡത്തിന്റെയും സ്ത്രീയുടെ മൃതശരീരത്തിന്റേയും പഴക്കമാണ് ഹരികൃഷ്ണൻ ശ്രദ്ധിച്ചത്. ഏകദേശം ഒരേ സമയത്താണ് രണ്ടു മരണമെന്നും മനസിലാക്കാനായി. കാവിനു സമീപം പൂച്ച എത്തേണ്ട സാഹചര്യവും ഒറ്റനോട്ടത്തിൽ കണ്ടെത്താനായില്ല. സ്ത്രീക്കൊപ്പം പൂച്ചയ്ക്കും പോസ്റ്റുമോർട്ടം നടത്താൻ ഹരികൃഷ്ണൻ തീരുമാനിച്ചു. കേരള പൊലീസിന്റെ അന്വേഷണ ചരിത്രത്തിലെ വ്യത്യസ്തമായ നീക്കമായിരുന്നു അത്. പൂച്ചയ്ക്ക് ആദ്യമായി പൊലീസ് മഹസർ എഴുതി. പോസ്റ്റുമോർട്ടം നടത്താൻ വെറ്ററിനറി സർജനെ കണ്ടെത്തി. ഒരു വെറ്റിനറി സർജൻ കൊലപാതക കേസിൽ പൂച്ചയുടെ പോസ്റ്റുമോർട്ടം നടത്തുന്നതും ആദ്യമായിരുന്നു.
സ്ത്രീയുടെയും പൂച്ചയുടേയും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സാമ്യമുണ്ടായിരുന്നു. പൂച്ചയുടെയും സ്ത്രീയുടേയും മരണം നടന്നത് ഒരു ദിവസം. സ്ത്രീയുടെയും പൂച്ചയുടെ വയറ്റിലും ഫ്യൂരിഡാൻ എന്ന വിഷം. ഇരുവരുടേയും വയറ്റിലെ ഭക്ഷണവും ഒരേപോലെ. മൂന്നു കാര്യങ്ങൾ ഒരുപോലെ വന്നതോടെ പൊലീസ് കൊലപാതകിയിലേക്ക് ഒരു പടികൂടി അടുത്തു. സ്ത്രീ ആരാണ്? പൂച്ച സ്ത്രീയുടെ അടുത്ത് എങ്ങനെ വന്നു? ഇരുവരുടേയും ഭക്ഷണം ഒരുപോലെ ആയതെങ്ങനെ? പൊലീസിന്റെ അന്വേഷണം ഈ ചോദ്യങ്ങളിൽ കേന്ദ്രീകരിച്ചു.
മരിച്ച സ്ത്രീ പരിസരപ്രദേശങ്ങളിലുള്ള ആളല്ലെന്നു വ്യക്തമായി. ആരും മൃതദേഹത്തിൽ അവകാശവാദം ഉന്നയിച്ചതുമില്ല. അതോടെ പൂച്ചയുടെ പുറകേ ആയി പൊലീസ്. പൂച്ചയുടെ ഉടമസ്ഥനെ കണ്ടെത്താൻ പൊലീസ് തീരുമാനിച്ചു. ചത്ത പൂച്ചയുടെ ഫോട്ടോയുമായി പൊലീസ് അടുത്തുള്ള സ്ഥലങ്ങളിൽ അന്വേഷണം നടത്തി. ചത്തപൂച്ചയുടെ ഫോട്ടോയുമായി പൊലീസ് വീടുകളിൽ കയറിയിറങ്ങിയത് ജനത്തിന് കൗതുകമായി. അന്വേഷണത്തിനിടെ ഒരു വീട്ടുകാർ പൂച്ചയെ തിരിച്ചറിഞ്ഞു. ‘നിറം ഏകദേശം സമാനമാണ്. ഞങ്ങളുടെ പൂച്ചയെ കാണാതായിട്ടുണ്ട്’–വീട്ടുകാർ പറഞ്ഞു. സ്ത്രീ മരിച്ച ദിവസമാണ് പൂച്ചയെയും കാണാതായത്. പൂച്ച ചത്ത കാര്യം വീട്ടുകാർക്ക് അറിയില്ലായിരുന്നു.
ആ വീട്ടുകാർക്ക് കൊലപാതകത്തിൽ ബന്ധമില്ലെന്ന് പൊലീസിന് അന്വേഷണത്തിലൂടെ മനസിലായി. പൂച്ച അടുത്തുള്ള വീടുകളിൽ പോകാറുണ്ടോയെന്നു പൊലീസ് അന്വേഷിച്ചു. പൂച്ച പല വീടുകളിലും പോകുമെന്ന് മനസിലായതോടെ ചുറ്റുമുള്ള വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. നാടുതോറും നടന്ന് കച്ചവടം നടത്തുന്ന ജലാലുദ്ദീൻ എന്ന ആളിന്റെ വീട്ടിലും പൂച്ച പോകാറുണ്ടെന്നു പൊലീസിനു മനസിലായി. അയാളുടെ വീട്ടിലെത്തിയപ്പോൾ ആൾ സ്ഥലത്തില്ല. സിഐ ഹരികൃഷ്ണൻ വിളിച്ചപ്പോൾ കച്ചവടത്തിനായി യാത്രയിലാണെന്നായിരുന്നു മറുപടി. പിന്നീട് പലതവണ വിളിച്ചെങ്കിലും പല സ്ഥലങ്ങളിലാണെന്ന മറുപടിയാണ് ലഭിച്ചത്.
സംശയമുന നീണ്ടതോടെ അന്വേഷണസംഘം സൈബർസെൽവഴി ഫോൺ പരിശോധിച്ചു. ‘‘അടൂരിൽ നിൽക്കുമ്പോൾ കരുനാഗപ്പള്ളി പറയും. സർക്കിൾ ഇൻസ്പെക്ടറാണെന്ന് പറഞ്ഞു വിളിച്ചിട്ടും കള്ളം പറഞ്ഞതെന്തിനാണെന്ന് സംശയംതോന്നി.’’–ഇപ്പോൾ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായ ഹരികൃഷ്ണൻ പറയുന്നു. ജലാലുദ്ദീനെ പൊലീസ് നിരീക്ഷണവലയത്തിലാക്കി. അയാളുടെ പെരുമാറ്റത്തിൽ പൊലീസിനു സംശയം ഓരോ ദിവസവും വർധിച്ചു. രാത്രി ഒരു മണിക്ക് ജലാലുദ്ദീൻ വീട്ടിലെത്തിയതായി സൂചന ലഭിച്ച അന്വേഷണസംഘം വീടുവളഞ്ഞ് ജലാലുദ്ദീനെ പിടികൂടി. ചോദ്യം ചെയ്യലിൽ അയാൾ കുറ്റം സമ്മതിച്ചു.
പാത്രക്കച്ചവടവുമായി ബന്ധപ്പെട്ട് കരുവാറ്റ എന്ന സ്ഥലത്ത് എത്തിയ ജലാലുദ്ദീൻ അവിടെ ഒരു സ്ത്രീയെ പരിചയപ്പെട്ടു. അവരുടെ ആഭരണം പണയം വച്ചു. കുറേക്കാലം കഴിഞ്ഞു സ്ത്രീ ആഭരണം തിരിച്ചു ചോദിച്ചതോടെ വിരോധമായി. ഇതോടെ കൊലപ്പെടുത്താൻ തീരുമാനിച്ചു. സ്ത്രീയെ സ്നേഹത്തോടെ വിളിച്ചു തിരുവനന്തപുരത്ത് പോയി. രാത്രിയോടെ കരീലക്കുളങ്ങരയിലേക്കു മടങ്ങിയ ഇരുവരും കൊലപാതകം നടന്ന കുളത്തിനടുത്ത് എത്തി.
സ്ത്രീയെ അവിടെനിർത്തി ഭക്ഷണം എടുക്കാൻ ജലാലുദ്ദീൻ വീട്ടിലേക്കുപോയി. ഭക്ഷണത്തിൽ വിഷം കലർത്തി സ്ത്രീക്ക് നൽകി അവരെ കൊലപ്പെടുത്തി. മരിച്ചശേഷം വയറുകീറി ശരീരത്തിൽ വേലിക്കല്ല് കെട്ടി കുളത്തിൽ താഴ്ത്തി. ജലാലുദ്ദിന്റെ വീട്ടിലെത്തിയ പൂച്ച ഭക്ഷണത്തിലെ ഇറച്ചിയുടെ മണം അടിച്ച് ജലാലുദ്ദീനെ പിന്തുടർന്ന് പാടത്തേക്ക് വന്നതാണ് കേസിൽ വഴിത്തിരിവായത്. വിഷം കലർത്തിയ ഭക്ഷണത്തിന്റെ അവശിഷ്ടം കഴിച്ചതോടെ പൂച്ചയും ചത്തു. മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി ജലാലുദ്ദീന്‍ ജീവപര്യന്തം ശിക്ഷ വിധിച്ചു.
ഉത്ര കേസിൽ ദൃക്സാക്ഷികളില്ലാത്തതിനാൽ പാമ്പിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കേസിന്റെ നിലനിൽപ്പിന് പ്രധാനപ്പെട്ടതാണ്. പാമ്പ് കടിച്ചാണ് മരണമെന്ന് ഉത്രയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടെങ്കിലും സൂരജ് കൊണ്ടുവന്ന മൂർഖൻ പാമ്പ് കടിച്ചു തന്നെയാണോ മരണമെന്നതു തെളിയിക്കപ്പെടണം. സൂരജ് പാമ്പിനെ വാങ്ങിയത് പൊലീസ് തെളിയിച്ചു. പാമ്പിനെ വാങ്ങാൻ പാമ്പുപിടുത്തക്കാരനുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ രേഖകളും ഉണ്ട്.
ഈ പാമ്പാണോ ഉത്രയെ കടിച്ചതെന്ന് പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടും പല്ലിന്റെ പരിശോധനാഫലവും വന്നാലേ മനസിലാകൂ. പാമ്പിനെ പ്രകോപിപ്പിക്കുന്നതിനായി സൂരജ് പാമ്പിനെ ഉപദ്രവിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതു തെളിയിക്കാനും പോസ്റ്റുമോർട്ടം പരിശോധനയിലൂടെ മാത്രമേ കഴിയൂ. വെറ്ററിനറി സർജർമാർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, ഫൊറൻസിക് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് പാമ്പിന്റെ ശരീരം പരിശോധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക