കൊച്ചി: ഓണ്‍ലൈന്‍ ക്ലാസിന് അധിക ഫീസ് ഈടാക്കാനുള്ള സ്കൂളിന്റെ തീരുമാനം സ്റ്റേ ചെയ്ത് ഹൈക്കോടതി. കൊല്ലം കരുനാഗപ്പള്ളിയിലെ ശ്രീബുദ്ധ സെന്‍ട്രല്‍ സ്കൂള്‍, വിദ്യാര്‍ത്ഥികളില്‍ നിന്നും വാര്‍ഷിക ഫീസിനൊപ്പം ഓണ്‍ലൈന്‍ ക്ലാസിന് കൂടി ഫീസ് നല്‍കണമെന്നാവശ്യപ്പെട്ടത്. ഇത് ചോദ്യം ചെയ്തത് രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
അതേസമയം ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാഞ്ഞതു കാരണം വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം ഹൃദയഭേദകമെന്ന് ഹൈക്കോടതി. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് അധിക ഫീസ് ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കയാണ് ജസ്റ്റീസ്
സി.എസ് ഡയസിന്റെ പരാമര്‍ശം. ഹര്‍ജി ഡിവിഷന് ബെഞ്ചിന് വിട്ടു.
വിദ്യാഭ്യാസ അവകാശ നിയമം നിലവിലുള്ള രാജ്യത്ത് വിദ്യാഭ്യാസം ഭരണഘടനാപരമായ അവകാശമാണെന്നും കോവിഡ് കാലത്തു രാജ്യത്തെ പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടിവിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി .
വിഷയത്തിലെ പൊതുതാല്പര്യം മുന്‍നിര്‍ത്തി ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ട സിംഗിള്‍ ബഞ്ച് ഹര്‍ജിക്കാരില്‍ നിന്നും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് അധിക ഫീസ് ഈടാക്കുന്നത് സ്റ്റേ ചെയ്തൂ.അതേസമയം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തുടങ്ങിയ ഓണ്‍ലൈന്‍ ക്ലാസിന്റെ ട്രയല്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടാന്‍ മന്ത്രിസഭാ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ജൂണ്‍ ഒന്നിനാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയത്. രണ്ടു ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കെടുക്കുന്നതിനുളള സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതൊക്കെ പരിഹരിക്കുന്നതിനാണ് ട്രയല്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടിയത്. ക്ലാസുകള്‍ ആര്‍ക്കും നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞുപോയ ക്ലാസുകള്‍ വിക്ടേഴ്സ് ചാനലില്‍ പുനഃസംപ്രേഷണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക