തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ യുവതിയുടെ ഭർത്താവിനെതിരെ കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചു. യുവതിയെ മുമ്പും സുഹൃത്തുക്കൾക്ക് കാഴ്ച വെക്കാൻ ശ്രമിച്ചതായുള്ള തെളിവുകളാണ് പോലീസിന് ലഭിച്ചത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പരാതിക്കാരിയായ യുവതിയുടെ ഭർത്താവും മുൻപും യുവതിയെ സുഹൃത്തുക്കൾക്ക് കാഴ്ച്ച വെക്കാൻ ശ്രമിച്ചതിന്റെ തെളിവുകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. കേസിലെ പ്രതികളിലൊരാളായ രാജനാണ് ഇതുസംബന്ധിച്ച് പൊലീസിന് മൊഴി നൽകിയത്. ഇതോടെ യുവതിയുടെ ഭർത്താവിന് മേലുള്ള കുരുക്കുകൾ മുറുകി.
യുവതിയുടെ ഭർത്താവിന് പുറമേ രാജൻ, മൻസൂർ, അക്ബർ, അർഷാദ് എന്നിവരാണ് മറ്റ് പ്രതികൾ. കേസിലെ പ്രധാന പ്രതിയായ നൗഫൽ ഇപ്പോളും ഒളിവിലാണ്. നൗഫലാണ് തന്നെ ഉപദ്രവിച്ചതിൽ പ്രധാനിയെന്നാണ് യുവതിയുടെ മൊഴി. സംഭവത്തിന് ശേഷം ഒളിവിൽ പോയ നൗഫലിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതപ്പെടുത്തി. തിരുവനന്തപുരത്തെ പെരുമാതുറ ഭാഗത്ത് നിന്നാണ് ഏറ്റവും ഒടുവിലായി നൗഫലിന്റെ മൊബൈൽ ഫോൺ സിഗ്നൽ പോലീസിന് ലഭിച്ചത്.
അറസ്റ്റിലായ പ്രതികളെ ഇന്ന് ആറ്റിങ്ങൾ കോടതി മുമ്പാകെ വീഡിയോ കോൺഫറൻസ് സംവിധാനം വഴി ഹാജരാക്കും. CRPC 164 പ്രകാരം യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ പൊലീസ് കോടതിയിൽ ഇന്നലെ അപേക്ഷ സമർപ്പിച്ചിരുന്നു. ചൊവ്വാഴ്ച്ച മൊഴി രേഖപ്പെടുത്താനുള്ള അനുമതി കോടതി നൽകിയിട്ടുണ്ട്. കേസിലെ അന്വേഷണ പുരോഗതി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നുണ്ട്.
കഠിനംകുളത്ത് ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ഡി.ജി.പി.യോടാവശ്യപ്പെട്ടു. മനുഷ്യ മനഃസാക്ഷിയെ വേദനിപ്പിക്കുന്ന സംഭവമാണ് കഠിനംകുളത്ത് നടന്നത്. കുട്ടിയുടെ മുമ്പില്‍ വെച്ചാണ് ക്രൂരത നടന്നതെന്നാണ് പറയുന്നത്. സ്വന്തം ഭര്‍ത്താവിന്റെ അടുത്തു പോലും സ്ത്രീ സുരക്ഷിതമല്ലെന്ന അവസ്ഥയുണ്ടാകാന്‍ പാടില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. അത്തരക്കാര്‍ക്ക് കഠിന ശിക്ഷ ഉറപ്പുവരുത്തണമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക