സൗദിയിൽ ജോലി ചെയ്യുന്ന രണ്ടായിരത്തിലധികം ജീവനക്കാരെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിൽ സ്വന്തം നാടുകളിൽ എത്തിച്ചു സ്വകാര്യ കമ്പനി. ഇതിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. 1600 ലധികം ഇന്ത്യക്കാരെയാണ് ഇത്തരത്തിൽ കമ്പനി നാട്ടിൽ എത്തിച്ചത്.
സൗദി ആസ്ഥാനമായി പെട്രോകെമിക്കൽ മേഖലയിൽ പ്രവർത്തിക്കുന്ന എക്സ്പെർട്ടൈസ് കോൺട്രാക്ടിങ് കമ്പനിയാണ് ജീവനക്കാരെ നാട്ടിലെത്തിച്ചത്. പതിനായിരത്തിലധികം ജീവനക്കാർ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ അടിയന്തരമായി സ്വദേശത്ത് പോകേണ്ട രണ്ടായിരം പേരെ കമ്പനി തിരഞ്ഞെടുക്കുകയായിരുന്നു. ഇതിൽ ഗർഭിണികളും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരും ഉൾപ്പെടുന്നു. അമ്പത് വയസിന് മുകളിൽ പ്രായമുള്ളവരിൽ നാട്ടിൽ പോകാൻ താൽപര്യം പ്രകടിപ്പിച്ചവരെയും കമ്പനി നാട്ടിലെത്തിച്ചു. 1,665 ഇന്ത്യക്കാർക്കാണ് ഇതുവഴി നാട്ടിൽ പോകാനുള്ള സൗകര്യമൊരുങ്ങിയത്.
ജൂൺ അഞ്ചിന് ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും ആറിന് അഹമ്മദാബാദിലേക്കും ഡൽഹിയിലേക്കും ഏഴിന് മംഗലാപുരത്തേക്കും ചെന്നൈയിലേക്കും വിമാനങ്ങളിൽ പ്രവാസികൾ എത്തിയിരുന്നു. ഇന്ന് കൊച്ചിയിലും ജീവനക്കാർ വന്നിറങ്ങും. ജൂൺ പതിനൊന്നിന് എല്ലാ സർവീസുകളും പൂർത്തിയാക്കും. ഒമ്പത് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ് ഇതിനായി ഒരുക്കിയത്.
യാത്രാച്ചെലവും ജീവനക്കാരുടെയും എയർലൈൻ ക്രൂവിന്റെയും ക്വാറന്റൈൻ ചെലവുമെല്ലാം കമ്പനിയാണ് വഹിക്കുന്നത്. ആവശ്യത്തിന് അനുസരിച്ചു ഇനിയും പ്രത്യേക വിമാനത്തിൽ ജീവനക്കാരെ നാട്ടിലെത്തിക്കുമെന്ന് കമ്പനി ഡയറക്ടർ കെ എസ് ഷെയ്ഖ് അറിയിച്ചു. മഹാമാരിയുടെ ഭീഷണി ഒഴിയുമ്പോൾ ജീവനക്കാരെ തിരികെ ജോലി സ്ഥലത്തേക്ക് സൗജന്യമായി എത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക