കണ്ണൂർ: രാമപുരം പാലത്തിന്റെ തൊട്ടടുത്ത് രാത്രി 2 മണിയോടെ ആയിരുന്നു അപകടം. ബെൽഗാം-ൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന KA-22-D-1329 ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉൾപ്പടെ രണ്ടുപേരായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്, ഒരാൾക്ക് നേരിയ പരുക്കുകളോടെ രണ്ടുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. 620 ഓളം ചാക്ക് പഞ്ചസാര ഉണ്ടെന്നും റോഡിനു വീതി കുറവും എതിരെ മറ്റൊരു ലോറി വന്നപ്പോൾ വെട്ടിച്ചതും അപകടകാരണമായെന്നും ഡ്രൈവർ ബിൻഷി പറഞ്ഞു.
രാമപുരം പഴയ പാലത്തിന്റെ അപ്രോച്ച് റോഡിലെ മണ്ണ് മാറ്റി കോൺക്രീറ്റ് സ്ലാബ് നിർമ്മാണം നടക്കുന്നതിനാൽ പുതിയ പാലത്തിലൂടെ മാത്രമാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത് എന്നാൽ പാലത്തിന്റെ ഇരുവശങ്ങളിലും മണ്ണ് നീക്കം ചെയ്തിടത്ത് വലിയ കുഴികളിൽ മഴയിൽ മണ്ണിടിച്ചൽ കൂടി ആയതിനെത്തുടർന്ന് പുതിയ പാലത്തിന്റെ അപ്രോച്ച് റോഡും ഭീഷണിയിലാണ് ഇതിനാൽ രണ്ടുദിവസം മുന്നേ ഇതുവഴി ബസ് ഒഴികെയുള്ള ഹെവി വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇത് വകവെയ്ക്കാതെ ടൺ കണക്കിന് ലോഡുമായി പോലും വാഹനങ്ങൾ കടന്നുപോകുന്നത് ആശങ്കയുണർത്തുന്നു. ദിവസങ്ങൾക്കു മുന്നേ പാലത്തിന്റെ ഇതേവശത്ത് മറ്റൊരു ലോറി അപകടത്തിൽ പെട്ടിരുന്നു.
അപകടങ്ങൾ ക്ഷണിച്ചുവരുത്താതെ കൃത്യമായ സൈൻ ബോഡുകൾ വയ്ക്കുകയും പിലാത്തറ യിൽ നിന്നുതന്നെ ചരക്കുവാഹനങ്ങളും മറ്റും ഹോം ഗാർഡിന്റെയോ പോലീസിന്റെയോ, കെ എസ് ടി പി യുടെയോ സഹായത്താൽ വഴിതിരിച്ച് വിടണമെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക