ന്യൂഡല്‍ഹി ∙ രാജ്യതലസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. കോവിഡ് രോഗികളെ മൃഗങ്ങളേക്കാൾ മോശമായാണു ചികിത്സിക്കുന്നത്. കോവിഡ് ഇരകളുടെ മൃതദേഹങ്ങൾ മാലിന്യക്കൂമ്പാരത്തിൽ നിന്നുവരെ കണ്ടെടുക്കുന്ന സാഹചര്യമുണ്ട്. ആശുപത്രികളുടെ ഇടനാഴികളിലും കാത്തിരിപ്പ് കേന്ദ്രങ്ങളിലും മൃതദേഹങ്ങൾ കിടക്കുന്നു. കോവിഡ് വ്യാപന സാഹചര്യത്തിൽ സ്വമേധയാ കേസെടുത്ത് പരിഗണിക്കുമ്പോഴായിരുന്നു എഎപി സർക്കാരിനെതിരെ സുപ്രീംകോടതി ആഞ്ഞടിച്ചത്.
ആശങ്കപ്പെടുത്തുന്ന സാഹചര്യത്തില്‍ ഡൽഹിയിൽ കോവിഡ് പരിശോധന കുറച്ചതെന്തിനാണ്? ചെന്നൈ, മുംബൈ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോഴും പരിശോധന കുറവാണ്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന സർക്കാർ ആരോഗ്യകേന്ദ്രങ്ങളുടെ സ്ഥിതി ദയനീയം. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നു. കോവിഡിനെ തുടർന്നു ഡൽഹിയിൽ സ്ഥിതിഗതികൾ ഗുരുതരമായി. കേന്ദ്ര നിർദേശങ്ങൾ സംസ്ഥാനങ്ങൾ പാലിക്കണമെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സഞ്ജയ് കിഷൻ കൗൾ, എം.ആർ.ഷാ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി‘ഭീകരം, ഭയങ്കരം, ദയനീയം’ എന്നാണു ഡൽഹിയുടെ അവസ്ഥയെപ്പറ്റി സുപ്രീംകോടതി വിശേഷിപ്പിച്ചത്. ഡല്‍ഹി, ബംഗാള്‍, മഹാരാഷ്ട്ര, തമിഴ്നാട് സര്‍ക്കാരുകള്‍ക്കും കേന്ദ്രത്തിനും കോടതി നോട്ടിസ് അയച്ചു. അടുത്ത ബുധനാഴ്ച ഹർജി വീണ്ടും പരിഗണിക്കും. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 10,000 കടന്നു. 24 മണിക്കൂറിനിടെ 10,956 കേസുകളം 396 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 2,97,535 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. മരണം 8,498 ആയി. ലോകരാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടനെ മറികടന്ന് ഇന്ത്യ നാലാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക