കണ്ണൂര്‍: അര്‍ധ അതിവേഗ റെയില്‍ പാത യാഥാര്‍ഥ്യത്തിലേക്ക് ഒരു പിടികൂടി അടുത്തു. വിശദ പദ്ധതി റിപ്പോര്‍ട്ടിനും അലൈന്മെന്റിനും മന്ത്രിസഭ അംഗീകാരം നല്കി. ഇത് യാഥാര്‍ത്ഥ്യമായാല്‍ മലയാളി ചിന്തിക്കുന്നതിലും വേഗം യാത്രാ സമയങ്ങള്‍ മാറി മറിയും. രാവിലെ പ്രഭാത ഭക്ഷണം കഴിഞ്ഞ് കണ്ണൂരു നിന്നും ട്രെയിന്‍ കയറുന്ന ഒരാള്‍ക്ക് ഉച്ചയൂണിന് മുന്‍പ് തിരുവനന്തപുരത്ത് എത്താന്‍ സാധിക്കും. ഇന്ത്യന്‍ റെയില്‍വേയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നു രൂപീകരിച്ച കെആര്‍ഡിസിഎല്‍ ആണു പദ്ധതി നടപ്പാക്കുന്നത്. 63,941 കോടി രൂപയാണ് ചെലവ്. പദ്ധതി തുടങ്ങി അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്.
10 മണിക്കൂറിലേറെ നീണ്ടു നില്ക്കുന്ന മടുപ്പിക്കുന്ന യാത്രയ്ക്ക് അന്ത്യമാവുകയും ചെയ്യാം. സര്ക്കാരുദ്യോഗസ്ഥരടക്കം ഉള്ളവര്ക്ക വേണമെങ്കില്‍ കണ്ണൂര്‍ നിന്നും ട്രെയിനില്‍ കയറി തിരുവനന്തപുരത്ത് പോയി ജോലി നോക്കി വൈകിട്ടാവുമ്പോള്‍ വീട്ടിലേക്ക് തിരികെ വരുകയും ചെയ്യാം. അര്‍ധഅതിവേഗ റെയില്‍ യാഥാര്‍ഥ്യമായാല്‍ കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ എത്താന്‍ 3 മണിക്കൂര്‍ 16 മിനുട്ട് മാത്രം മതി. കൊച്ചുവേളി നിന്നു കാസര്‍കോട്ടേക്ക് 3 മണിക്കൂര്‍ 52 മിനുട്ട്. തിരൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലുള്ള റെയില്‍പാതയ്ക്കു സമാന്തരമായാണു സില്‍വര്‍ ലൈന്‍ കടന്നുപോവുക.
അതിവേഗ റെയിലിനു ജില്ലയില്‍ ഒരു സ്റ്റോപ്പ് മാത്രമേ ഉണ്ടാവൂ. പ്രതിദിനം ഓരോ വശത്തേക്കും ആകെ 37 സര്‍വീസുകളില്‍ ഇരുപതോളം എണ്ണം വടക്കന്‍ മലബാറിലേക്കുണ്ടാകും. കാസര്‍കോടിലേക്ക് യാത്രക്കാര്‍ ഇല്ലെങ്കില്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും. തിരക്കേറിയ സമയങ്ങളില്‍ (രാവിലെ 8-11, വൈകിട്ട് 4-8) ഒരു മണിക്കൂറില്‍ 3 സര്‍വീസുകള്‍. തിരക്ക് പരിഗണിച്ച ശേഷം പിന്നീട് മാത്രം ഫീഡര്‍ ട്രെയിനുകളുടെ സാധ്യത പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക