ന്യൂഡൽഹി∙ ഗൽവാൻ നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്താനുള്ള നീക്കവുമായി ചൈന. നോർത്ത് ഈസ്റ്റ് ലഡാക്കിൽ ഇന്ത്യ–ചൈന സൈനികരുടെ സംഘട്ടനം നടന്ന സ്ഥലത്തു നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരെയാണ് നദിയുടെ ഒഴുക്കു തടയാൻ ശ്രമം നടത്തുന്നത്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് ചൈനയുടെ നീക്കം മനസിലാക്കിയത്.
നിയന്ത്രണ രേഖയിൽ ചൈനയുടെ ഭാഗത്തായാണ് ബുൾഡോസർ ഉപയോഗിച്ച് നദിയുടെ ഒഴുക്കു തടസപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ബുൾഡോസർ കാണപ്പെട്ട സ്ഥലത്ത് നദിയുടെ ഒഴുക്ക് ഗതി മാറുകയോ തടസപ്പെടുകയോ ചെയ്തിട്ടുണ്ട്.
ഇന്ത്യൻ സൈന്യത്തിന്റെ ട്രക്കുകൾ നിയന്ത്രണരേഖയിൽ നിന്നും രണ്ട് കിലോമീറ്റർ മാറി ഗൽവാൻ നദിക്കരയിലാണ് നിർത്തിയിട്ടിരിക്കുന്നത്. ട്രക്ക്, ബുൾഡോസർ, യാത്രാ വാഹനം എന്നിവ ഉൾപ്പെടെ നൂറിധികം വാഹനങ്ങളാണ് നിയന്ത്രണ രേഖയ്ക്കു സമീപത്തായി ചൈന നിർത്തിയിട്ടിരിക്കുന്നത്. ഗൽവാൻ താഴ്വര തങ്ങളുടേതാണെന്ന പുതിയ വാദവുമായി ചൈന രംഗത്തെത്തിയതിനു പിന്നാലെയാണ് നദിയുടെ ഒഴുക്കു തടയാൻ ശ്രമം നടത്തുന്നത്.
അതിർത്തിത്തർക്കം സംബന്ധിച്ച ചർച്ചകളിൽ ഗൽവാൻ പ്രദേശം ഇന്ത്യയുടേതാണെന്നു സമ്മതിച്ചിരുന്ന ചൈന ആ നിലപാടു മാറ്റിയതോടെയാണ് അതിർത്തിയിൽ സംഘർഷം രൂക്ഷമായത്. ഗൽവാൻ നേരത്തേ ഒത്തുതീർപ്പിലെത്തിയ സ്ഥലമല്ലേ, ഇപ്പോൾ ചൈന എങ്ങനെയാണ് അവകാശവാദം ഉന്നയിക്കുന്നത് എന്ന ചോദ്യമുയർന്നപ്പോൾ ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയൻ പറഞ്ഞതിങ്ങനെ: ഗൽവാൻ പ്രദേശം സംബന്ധിച്ച് സൈനികതലത്തിലും നയതന്ത്രതലത്തിലും ആശയവിനിമയം നടന്നിട്ടുണ്ട്. ഇതിലെ ശരിയും തെറ്റും വളരെ വ്യക്തമാണ്. ഇതു ചൈനയുടെ സ്ഥലമാണ്. ചൈനയുടെ അതിർത്തിക്കുള്ളിലാണു സംഭവം നടന്നത്. അതുകൊണ്ട് ഇക്കാര്യത്തിൽ ചൈനയെ കുറ്റപ്പെടുത്തുന്നതു ശരിയല്ല.’’ കൂടുതൽ അക്രമസംഭവങ്ങൾ ഉണ്ടായിക്കാണാൻ ചൈന ആഗ്രഹിക്കുന്നില്ലെന്നും ഷാവോ ലിജിയാൻ പറഞ്ഞു.
ഗൽവാൻ ചൈനയുടേതാണെന്ന വാദം പുതിയൊരു തർക്കത്തിനു കൂടി തുടക്കമാവുകയാണ്. ചൈനീസ് പട്ടാളം ഇത്തവണ ഇന്ത്യയുടെ ഭൂപ്രദേശത്തേക്കു കടന്ന് 5 സ്ഥലങ്ങളിലാണു തമ്പടിച്ചത് – ഗൽവാനിലെ 4 സ്ഥലങ്ങളിലും പാംഗോങ്ങിൽ ഒരിടത്തും. ഇതിൽ ഗൽവാനിൽ നിന്നു മടങ്ങിപ്പോകില്ലെന്നാണു നിലപാട്. ഇവിടെ നൂറോളം ടെന്റുകൾ കെട്ടിയതിനു പുറമേ, ബങ്കറുകളും നിർമിച്ചുകഴിഞ്ഞു. വാഹനങ്ങളും എത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക