കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തലസ്ഥാന ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലയിൽ എംഎല്‍എ മാരും, മന്ത്രിമാരും, കല്യാണം, മരണം തുടങ്ങിയ ചടങ്ങുകളില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള തീരുമാനം കൈക്കൊള്ളാൻ തീരുമാനിച്ചു.
ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഭാവിയില്‍ എടുക്കേണ്ട കര്‍ശനനടപടികളും യോഗം നിശ്ചയിച്ചു. “പഞ്ചായത്ത് തലത്തില്‍ ചുരുങ്ങിയത് ഒരു ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീൻ സെന്ററെങ്കിലും തുടങ്ങാനാണ് തീരുമാനിച്ചത്. പ്രത്യേക മുറി ഉള്ള വീടുകള്‍ക്ക് റൂം ക്വാറന്റീൻ ആണ് നിലവില്‍ കൈക്കൊള്ളുന്ന രീതി. മുറി സ്വന്തമായി എടുക്കാന്‍ കഴിയാത്തവര്‍ക്ക് പഞ്ചായത്ത് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന് ഒരുക്കണം എന്നാണ് പുതിയ തീരുമാനം.
തിരുവനന്തപുരത്ത് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ ഓട്ടോയില്‍ സഞ്ചരിക്കുന്നവര്‍ ഓട്ടോയുടെ നമ്പറും ഡ്രൈവറുടെ പേരും കയറുന്നവര്‍ കുറിച്ചെടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ടാക്സി യൂബര്‍ എന്നിവയില്‍ കയറുമ്പോഴും പേരും നമ്പര്‍ വിവരങ്ങളും കുറിച്ചെടുക്കണം. സമ്പര്‍ക്കമുണ്ടായവരെ എളുപ്പത്തില്‍ തിരിച്ചറിഞ്ഞ് വ്യാപനം തടയാനാണിത്.
മറ്റു തീരുമാനങ്ങള്‍
സർക്കാർ പരിപാടികളിൽ ഇരുപതില്‍ അധികംപേർ പാടില്ല.
എല്ലാ വകുപ്പുകളോടും ഇക്കാര്യം നിർദേശിക്കും.
നഗരത്തിലെ ചന്തകൾ തുറന്ന സാഹചര്യത്തിൽ ഗ്രാമങ്ങളിലെ ചന്തകളും നിയന്ത്രണങ്ങളോടെ തുറക്കും.
അതിർത്തികളിലും തീരദേശത്തും പരിശോധനകൾ ശക്തമാക്കും.
നിയന്ത്രണങ്ങൾ പാലിക്കാത്ത കടകൾ അടയ്ക്കും.പൊതുയിടങ്ങളിൽ നിയന്ത്രണം കർശനമാക്കും.
കല്യാണത്തിന് 50 പേരെയും മരണാനന്തര ചടങ്ങുകളിൽ 20 പേരെയും മാത്രമേ അനുവദിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക