തിരുവനന്തപുരം : കോവിഡ് നിയന്ത്രണം ലംഘിക്കുന്നവർക്ക് ഇനി അറസ്റ്റും പിഴയും. ബോധവൽക്കരണം ഇനിയില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. കേരള പൊതുജനാരോഗ്യ നിയമം, പകർച്ചവ്യാധി നിരോധന നിയമം, ഐപിസി 269 (പകർച്ചവ്യാധി ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുക) എന്നിവ പ്രകാരമാകും കേസ്. 5000 രൂപ വരെ പിഴ ലഭിക്കാം. അടച്ചില്ലെങ്കിൽ തടവു ശിക്ഷ അനുഭവിക്കണം. വിശദ ഉത്തരവ് ഇന്നിറങ്ങും.
ഏതാണ്ട് 61,000 വരുന്ന പൊലീസ് സേനയുടെ 90% പേരെയും കോവിഡ് പ്രതിരോധത്തിനായി നിയോഗിച്ചു. സമൂഹവ്യാപന ഭീഷണിയുള്ള തിരുവനന്തപുരം, പാലക്കാട്, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിജാഗ്രതാ നിർദേശം നൽകി.
കണ്ടെയ്ൻമെന്റ് സോണുകളിലും ക്വാറന്റീനിലുള്ളവരെയും കർശനമായി നിരീക്ഷിക്കും. കൂടുതൽ ആളെ കയറ്റുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. പ്രവാസികൾ വിമാനത്താവളത്തിൽ നിന്നു നേരെ വീട്ടിലേക്കു പോയി ക്വാറന്റീനിൽ കഴിയുന്നതായി പൊലീസ് ഉറപ്പാക്കും.
പ്രധാന റോഡുകളിൽ ബാരിക്കേഡ് സ്ഥാപിക്കും. കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ആരെയും പുറത്തേക്കും പുറത്തുള്ളവരെ അകത്തേക്കും പോകാൻ അനുവദിക്കില്ല. ലോക്ഡൗൺ ഇളവുകൾ വന്നതോടെ സാമൂഹിക അകലം പാലിക്കാതെയും മുഖാവരണം ധരിക്കാതെയും ആളുകൾ പൊതു സ്ഥലത്തിറങ്ങുന്നതിനാൽ അപകടകരമായ സ്ഥിതിയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്.
പലരും ഇളവുകൾ ദുരുപയോഗിക്കുന്നു. അതിനാൽ വ്യാപാര സ്ഥാപനങ്ങളിൽ അടക്കം നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കും. അതിഥിത്തൊഴിലാളികളെ അതിർത്തിയിൽ തടയുന്ന പ്രവണത ഒഴിവാക്കണമെന്നു ജില്ലാ പൊലീസ് മേധാവികൾക്കു നിർദേശം നൽകി. മടങ്ങി വരുന്ന തൊഴിലാളികളെ സംസ്ഥാനത്തു പ്രവേശിക്കുമ്പോൾ തന്നെ ക്വാറന്റീൻ കേന്ദ്രത്തിലേക്കു മാറ്റണമെന്നും നിർദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക