തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ മുഖവിലയ്ക്കെടുക്കാത്തതിനും ഐഎഎസ് ഓഫിസർമാർ സ്വന്തം നിലയ്ക്കു തീരുമാനങ്ങൾ അടിച്ചേൽപിക്കുന്നതിനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. വകുപ്പ് സെക്രട്ടറിമാർ തമ്മിലുള്ള ഏകോപനമില്ലായ്മക്കെതിരെ ഉന്നതതല യോഗത്തിലാണു മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്.
തീരുമാനങ്ങൾ എടുക്കുമ്പോൾ പരസ്പരം ആലോചിക്കണം. സമിതി എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടാകുന്നത് അംഗീകരിക്കാനാവില്ല. താഴെത്തട്ടിലുള്ള പ്രശ്നങ്ങൾ മനസ്സിലാക്കി തീരുമാനമെടുക്കണം. ഡോക്ടർമാരും ജീവനക്കാരും തുടർച്ചയായി ജോലി ചെയ്തു ക്ഷീണിച്ചതു രോഗപ്രതിരോധത്തെ ബാധിച്ചെന്നു പറഞ്ഞ മുഖ്യമന്ത്രി, തുടർപ്രവർത്തനങ്ങളിൽ മാന്ദ്യം ഉണ്ടാകാതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടു.
ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിനും കോവിഡ് വിദഗ്ധ സമിതിക്കും വകുപ്പ് സെക്രട്ടറിമാരുമായി അഭിപ്രായ വ്യത്യാസമുണ്ട്. സമൂഹവ്യാപനം സംഭവിച്ചിരിക്കാമെന്ന കാഴ്ചപ്പാടാണു വിദഗ്ധ സമിതിക്കുള്ളത്. പ്രതിരോധപ്രവർത്തനങ്ങൾ ആ രീതിയിൽ മാറ്റണമെന്നും അവർ അഭിപ്രായപ്പെട്ടു.
സെക്രട്ടറിമാർ അതിനു വിരുദ്ധമായ നിലപാടാണു സ്വീകരിച്ചത്. സെക്രട്ടറി തലത്തിൽ ഉത്തരവു പുറത്തിറങ്ങുമ്പോഴാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.ആർ.എൽ. സരിത പോലും വിവരങ്ങൾ അറിയുന്നതെന്നു പരാതിയുണ്ട്.
വിമാനത്താവളങ്ങളിൽ എത്തുന്ന പ്രവാസികൾ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന പിപിഇ കിറ്റ് ശേഖരിച്ചു നശിപ്പിക്കേണ്ട ചുമതലയും ഡോക്ടർമാർ ഉൾപ്പെടുന്ന സംഘത്തെ ഏൽപിച്ചതിൽ ശക്തമായ എതിർപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക