തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾ വൻ നഷ്ടത്തിൽ. 8 ഇലക്ട്രിക് ബസുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ഒരു ബസിന് 7,146 രൂപ നഷ്ടത്തിലാണ് പ്രതിദിനം സർവീസ് ഓപ്പറേറ്റ് ചെയ്യുന്നത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയും, കരാറിലെ പാളിച്ചകളുമാണ് കെഎസ്ആർടിസിക്ക് ബാധ്യതയായത്. എസി ഇലക്ട്രിക് ബസുകളുടെ നഷ്ടം വർധിച്ചതോടെ ബസുകളിലെ എസി മാറ്റി സർവീസ് നടത്താൻ കരാറെടുത്ത കമ്പനിക്ക് കെഎസ്ആർടിസി എംഡി നിർദേശം നൽകി. രണ്ടു ബസുകളുടെ എസി മാറ്റി സർവീസ് ആരംഭിച്ചു.
ശബരിമലയിൽ നിലയ്ക്കൽ – പമ്പ റൂട്ടിൽ സർവീസ് നടത്തിയാണ് ഇലക്ട്രിക് ബസുകൾ സേവനം ആരംഭിച്ചത്. മഹാവോയാജ് കമ്പനിയാണ് പത്തു വർഷത്തേക്ക് ബസുകൾ വാടകയ്ക്ക് നൽകിയത്. ബസും ഡ്രൈവറും കമ്പനി നൽകും. ബാറ്ററി ചാർജ് ചെയ്യാൻ കറന്റും, കണ്ടക്ടറേയും കെഎസ്ആർടിസി നൽകണം. ബസുകൾ ഒരു ദിവസം 400 കിലോമീറ്ററിലധികം ഓടിച്ചാൽ ഒരു കിലോമീറ്ററിന് 43 രൂപയാണ് സ്വകാര്യ കമ്പനിക്ക് നൽകേണ്ടത്. ബസുകൾ സർവീസ് നടത്തിയില്ലെങ്കിൽ പതിനായിരം രൂപ പ്രതിദിനം കെഎസ്ആർടിസി നൽകണം. കമ്പനിയുടെ ഭാഗത്ത് വീഴ്ച വന്ന് സർവീസ് മുടങ്ങിയാൽ നൽകേണ്ടത് 2,000 രൂപ മാത്രം.
പമ്പയിലെ സർവീസ് ലാഭമായിരുന്നെങ്കിലും ബസുകൾ ദീർഘദൂര സർവീസിന് ഉപയോഗിച്ചതോടെ നഷ്ടത്തിലായി. ബസിന് സ്പീഡ് ഇല്ലാത്തതും പുഷ്ബാക്ക് സീറ്റുകളില്ലാത്തതും ചാർജിങിനായി ഏറെനേരം നിർത്തിയിടുന്നതും ജനങ്ങളെ അകറ്റി. തിരുവനന്തപുരം സിറ്റിയിൽ 4 ബസും തേവരയില്‍ 4 ബസുകളുമാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം – എറണാകുളം സർവീസ് നടത്തുന്നതിന് പ്രതിദിന വാടക 19,008 രൂപയാണ്. ഒരു വർഷം വാടക ഇനത്തിൽ നൽകേണ്ടത് 66.52 ലക്ഷം രൂപ.
കെഎസ്ആർടിസിക്ക് ഒരു ബസിൽനിന്ന് ലഭിക്കുന്ന ശരാശരി വരുമാനം കിലോമീറ്ററിന് 30 രൂപയാണ്. ഇത് 50 രൂപയായാൽ മാത്രമേ നഷ്ടം ഒഴിവാക്കി മുന്നോട്ടു പോകാനാകൂ. ഈ സാഹചര്യത്തിൽ കിലോമീറ്ററിന് 43 രൂപ നൽകി ബസ് വാടകയ്ക്കെടുക്കുന്നത് നഷ്ടമാണെന്ന് തൊഴിലാളി യൂണിയനുകൾ ചൂണ്ടിക്കാട്ടിയെങ്കിലും ചില ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് കരാർ യാഥാര്‍ഥ്യമാക്കിയത്.
നഷ്ടം പെരുകിയപ്പോൾ സർവീസ് അവസാനിപ്പിച്ച് എല്ലാ ബസും തിരുവനന്തപുരത്തെത്തിച്ചു. സർവീസ് നടത്തുന്നില്ലെങ്കിലും കമ്പനിക്ക് വാടക നൽകി വരുന്നത് ശ്രദ്ധയിൽപെട്ടതിനെത്തുർന്നാണ് എംഡി കരാർ കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടത്. മൈലേജ് കുറയുമെന്നതിനാൽ എസി ഒഴിവാക്കാനും ആവശ്യപ്പെട്ടു. സർവീസുകൾ ലാഭത്തിലായില്ലെങ്കിൽ കരാർ അവസാനിപ്പിക്കാനും ആലോചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക