തിരുവനന്തപുരം പൂന്തുറയിൽ കോവിഡ് രോഗി മരിച്ചു. മാണിക്യവിളാകം സ്വദേശിയായ സെയ്ഫുദ്ദീനാണ് മരിച്ചത്. 69 വയസ്സായിരുന്നു. നാല് ദിവസം മുമ്പാണ് മകനിൽ നിന്ന് സമ്പർക്കം മൂലം രോഗബാധ ഉണ്ടായത്. പ്രമേഹം ഉൾപ്പെടെയുള്ള മറ്റ് രോഗങ്ങളുണ്ടായിരുന്നു. മെഡിക്കൽ സ്റ്റോർ നടത്തിവരികയായിരുന്നു.
പൂന്തുറയിലെ ജൂനിയർ എസ്.ഐക്കും കോവിഡ് സ്ഥിരീകരിച്ചു. നാലാം തിയ്യതി ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് നൽകിയിരുന്നു. ഇന്നലെ വൈകിട്ടോടെ പരിശോധനാഫലം വന്നു. നിരീക്ഷണത്തിൽ ആയിരുന്ന ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എസ്ഐയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പൂന്തുറ പോലീസ് സ്റ്റേഷനിലെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം വന്നേക്കും.
സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം കുതിച്ചുയരുകയാണ്. പുതുതായി 416 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ 204 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനം ഒരു വലിയ ദുരന്തത്തെ അഭിമുഖീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂർ ജില്ലയിൽ 11 വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണാക്കി
കോവിഡ് ബാധിച്ചവരുടെ പ്രതിദിന കണക്ക് ഇതാദ്യമായാണ് 400 കടക്കുന്നത്. പുറത്തുനിന്നു വന്നവരേക്കാൾ സമ്പർക്കം വഴി രോഗം ബാധിച്ചവരുടെ എണ്ണം വർധിച്ചതും സംസ്ഥാനത്തെ ഗുരുതര സാഹചര്യം വ്യക്തമാക്കുന്നു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ ജില്ലയിലെ 35 ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനും തൃശൂര്‍ ജില്ലയിലെ 2 ബി.എസ്.എഫ് ജവാനും കണ്ണൂര്‍ ജില്ലയിലെ ഒരു സി.ഐ.എസ്.എഫ് ജവാനും രോഗം ബാധിച്ചു. 112 പേർ പുതുതായി രോഗവിമുക്തരായി.
ചിലയിടങ്ങളിൽ ഉണ്ടായ സൂപ്പർ സ്പ്രെഡ് സമൂഹ വ്യാപനത്തിൻറെ ആദ്യ പടിയായി കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗ വ്യാപനം വർദ്ധിച്ച പശ്ചാത്തലത്തിൽ ടെസ്റ്റിംഗ് നിരക്ക് കൂട്ടാനും ചികിത്സ വിപുലീകരിക്കാനും സർക്കാർ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക