സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടിവന്നത് നടി ആലിയ ഭട്ടിനും സംവിധായകൻ കരൺ ജോഹറിനുമാണ്. സുശാന്ത് വിടപറഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ആലിയയ്ക്കു നേരെയുള്ള സൈബർ ആക്രമണത്തിന് കുറവില്ല.
താരത്തിനും കുടുംബത്തിനും നേരെ വധഭീഷണികളും ബലാത്സംഗ ഭീഷണികളും നിറയുകയാണ്. ഇത്തരത്തിലുള്ള ആയിരക്കണക്കിന് സന്ദേശങ്ങളാണ് ആലിയയ്ക്ക് ലഭിക്കുന്നത്. ഇപ്പോൾ സൈബർ ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആലിയയുടെ സഹോദരി ഷഹീൻ ഭട്ട്.
ആലിയയ്ക്ക് ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് പുറത്തുവിട്ടുകൊണ്ടായിരുന്നു ഷഹീന്റെ പ്രതികരണം. നിങ്ങൾ അമ്പരന്നോ? എന്തിന്? ഞാൻ അമ്പരന്നില്ല എന്ന അടിക്കുറിപ്പിലാണ് മെസേജുകൾ പുറത്തുവിട്ടത്. ” ആളുകളെ ദുർബലരാക്കി മാറ്റി, അതല്ലാതെ മറ്റൊന്നും ആസ്വദിക്കാനില്ലാത്ത ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. ഒരു സ്ത്രീ നിങ്ങളുടെ അമ്മ, സഹോദരി, ഭാര്യ അങ്ങനെയല്ലാതെ ഇതിനപ്പുറം ഒന്നുമില്ല.
പുരുഷന്മാർ മാത്രമല്ല, മറ്റൊരു സ്ത്രീയെ വിളിക്കാൻ കഴിയുന്ന ഏറ്റവും മോശം വാക്ക് വേശ്യ എന്നാണെന്ന് സ്ത്രീകൾ പോലും കരുതുന്ന രാജ്യം”- ഷഹീൻ കുറിച്ചു. കൂടാതെ തനിക്ക് മോശം സന്ദേശം അയക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
ആലിയയുടെ അച്ഛൻ മഹേഷ് ഭട്ടിനും അമ്മ സോണി റസ്ദാനും ഉൾപ്പടെയുള്ളവർക്കു നേരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ആലിയയുടെ സഹോദരി വിഷാദം മൂലം മരിക്കുമെന്നും പിതാവ് മഹേഷ് ഭട്ട് അർബുദം വന്ന് മരിക്കുമെന്നും ശവശരീരം പാമ്പുകളും ഉറുമ്പുകളും ആഹാരമാക്കി മാറ്റുമെന്നും ഒരാൾ അയച്ച സന്ദേശത്തിൽ കുറിച്ചിരിക്കുന്നു.
കൂടാതെ അമ്മയെ ബലാത്സംഗം ചെയ്യുമെന്നും മെസേജ് ഉണ്ട്. ആലിയയുടെ ഭർത്താവും കുഞ്ഞും മരിക്കുമെന്നുവരെ ശാപവാക്കുകളുണ്ട്. കോഫി വിത്ത് കരൺ ഷോയിൽ സുശാന്തിനെ അപമാനിച്ചു എന്നാരോപിച്ചാണ് ആലിയയ്ക്കും കരണിനും നേരെ വിമർശനം ഉയർന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക