കോഴിക്കോട് മെഡിക്കൽ കോളജിലെ നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചു. സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിലെ സ്റ്റാഫ് നഴ്സിനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് ഡ്യൂട്ടിയിൽ ഇല്ലായിരുന്ന നഴ്സിനാണ് രോഗബാധ. ഇതുമായി ബന്ധപ്പെട്ട് മുൻകരുതൽ നടപടികൾ ചർച്ച ചെയ്യാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെയും സൂപ്രണ്ടിന്റെയും നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ചു.
ഇവരുടെ സമ്പർക്കപ്പട്ടിക തയാറാക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് ശേഷമാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയത് രണ്ട് ദിവസം മുൻപാണ്. പിന്നീട് പിജി ഹോസ്റ്റലിൽ ക്വാറന്റീനിലാക്കി. കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് കെയർ സെന്ററായി പ്രവർത്തിക്കുന്ന എൻഎൻജിയിലേക്ക് ഇവരെ മാറ്റിയിട്ടുണ്ട്. നഴ്സിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. ക്വാറന്റീനിലിരിക്കെ ഇവർക്ക് ഭക്ഷണം നൽകിയിരുന്ന രണ്ട് പേരെ കൊവിഡ്നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഗുരുതര പ്രതിസന്ധിയാണ് കൊവിഡ് മൂലമുണ്ടായിരിക്കുന്നത്. 20 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. എട്ട് ഡോക്ടർമാർക്ക് കൊവിഡ് രോഗബാധയുണ്ട്. 150തോളം ജീവനക്കാർ നിരീക്ഷണത്തിലാണ്. ആറ് ദിവസത്തിനിടെ 18 പേർക്കാണ് കൊവിഡ് പോസിറ്റീവായത്. എന്നാൽ ആശുപത്രി അടച്ചിടേണ്ട കാര്യമില്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക